ന്യൂയോർക്ക് : കൊവിഡ് 19 എന്ന മഹാമാരി രണ്ട് വർഷം കഴിഞ്ഞും ലോകത്തിനെ ഭീതിയുടെ മുൾമുനയിൽ നിർത്തുകയാണ്. ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസിന്റെ ഉദ്ഭവത്തെ കുറിച്ച് ഇനിയും ആധികാരികമായ ഒരു വിവരവും നൽകാൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. ഇതിനുള്ള പ്രധാന തടസം ചൈനയുടെ നിസഹകരണമാണ്. കൊവിഡ് 19 നെകുറിച്ച് വ്യക്തമായ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭാവിയിൽ കൊവിഡ് 26, കൊവിഡ് 32 തുടങ്ങിയ മഹാമാരികളുടെ തുടർച്ചയാവും ഉണ്ടാവുക എന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് വിദഗ്ദ്ധർ.
ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റൽ സെന്റർ ഫോർ വാക്സിൻ ഡവലപ്‌മെന്റിന്റെ കോ ഡയറക്ടർ പീറ്റർ ഹോട്ടസിന്റെ അഭിപ്രായത്തിൽ കൊവിഡ് 19 ന്റെ ഉത്ഭവം മനസിലാക്കേണ്ടത് പ്രധാനമാണ്. ഭാവിയിൽ സമാനമായ രോഗങ്ങൾ പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത പരിഗണിച്ചാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇതിനായി ചൈന ലോകരാജ്യങ്ങളോട് സഹകരിക്കേണ്ടത് അത്യാവശ്യമാണ്. ചൈനയിൽ കൊവിഡ് വ്യാപനമുണ്ടായപ്പോൾ അത് ലോകത്തെ അറിയിക്കുന്നതിൽ ആ രാജ്യം കാണിച്ച കാലതാമസം വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്.
വൈറസ് മനുഷ്യ നിർമ്മിതമോ ?
കൊവിഡ് രോഗത്തിന് കാരണമായ വൈറസ് വുഹാനിലെ ഒരു ലാബിൽ നിന്നും പുറത്തു വന്നതാണെന്നുള്ള സംശയം ബലപ്പെടുകയാണ്. സിബിഎസ് ന്യൂസിന്റെ 'ഫെയ്സ് ദി നേഷൻ' എന്ന വിഷയത്തിൽ സംസാരിക്കവേ ട്രംപ് ഭരണകാലത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിൽ ജോലി ചെയ്തിരുന്ന സ്‌കോട്ട് ഗോട്ലീബ് ഈ സിദ്ധാന്തത്തിന് ലോകത്തിൽ വിശ്വാസം കൂടിവരുന്നതായി നിരീക്ഷിച്ചു. അതേസമയം 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലെ ഒരു സീഫുഡ് മാർക്കറ്റിൽ നിന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന വാദം വിശ്വസിക്കാൻ തക്ക തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ കൊവിഡ് രോഗബാധയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം ചർച്ചകൾ വീണ്ടും ചൂട് പിടിക്കുന്നത്. വൈറസ് വന്യജീവികളിൽ നിന്ന് ഉണ്ടായതാണോ അതോ വുഹാൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിൽ നിന്ന് രക്ഷപ്പെട്ടതാണോ എന്ന കാര്യത്തിൽ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന് ഇതുവരെയും ഒരു ഉത്തരത്തിൽ എത്താനായിട്ടില്ല.
അതേസമയം 2019 നവംബറിൽ കൊവിഡിന് സമാനമായ രോഗ ലക്ഷണങ്ങളോടെ വുഹാൻ ലാബിലെ ഗവേഷകർ ആശുപത്രിയിൽ ചികിത്സ തേടിയതായി ഒരു പ്രമുഖ പ്രസിദ്ധീകരണം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അതേ വർഷം ഡിസംബർ അവസാനത്തോടെ മാത്രമേ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ച് ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നുള്ളു. എന്തായാലും വരും ദിവസങ്ങളിൽ ചൈനയെ സംബന്ധിച്ച് വെല്ലുവിളികൾ നിറഞ്ഞതാണ്. കാരണം കൊവിഡ് 19 നൽകിയ ദുരന്തം ലോകത്തിന് അത്രമേൽ വലുതായിരുന്നു.