കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്‌പ്പ് കേസിലെ നിർണായക പങ്ക് വെളിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി. പണം ആവശ്യപ്പെട്ട് നടി ലീന മരിയ പോളിനെ ഫോണിൽ ഭീഷണിപ്പെടുത്തിയത് താൻ തന്നെയെന്ന് പൂജാരി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. രവി പൂജാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മംഗളൂരു, കാസര്‍കോട് മേഖകളിലെ ക്വട്ടേഷൻ സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം.
ലീന മരിയാ പോളിനെ കുറിച്ചും ഇവരുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും തനിക്ക് വിവരം നൽകിയത് ഈ ഗുണ്ടാ സംഘമാണെന്ന് രവി പൂജാരി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കൊച്ചിയിൽ വെടിവയ്‌പ്പിന് ആളെ നിയോഗിച്ചതും ഇവർ വഴിയായിരുന്നു. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയത് താനാണെന്നും പൂജാരി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
ഇതോടെ കേസില്‍ കൂടുതല്‍പേര്‍ പ്രതികളാകുമെന്ന് ഉറപ്പായി. ഫോൺ വിളിച്ച് 25 കോടി ആവശ്യപ്പെടാനായിരുന്നു തീരുമാനം. എന്നാൽ നടി ഭീഷണിക്ക് വഴങ്ങാതെ വന്നതോടെയാണ് വെടിവയ്‌പ്പ് നടത്താൻ തീരുമാനിച്ചത്.
കനത്ത സുരക്ഷയിലാണ് രവി പൂജാരിയുടെ ചോദ്യം ചെയ്യൽ നടക്കുന്നത്. ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകന്‍റെ സഹായം തേടാൻ രവി പൂജാരി കോടതിയെ സമീപിച്ചിരിക്കുകയാണ്. കേരളത്തിലുൾപ്പടെയുള്ള എല്ലാ കേസുകളും ബംഗളൂരുവിലേക്ക് മാറ്റാൻ സുപ്രീം കോടതിയെ സമീപിക്കാനും നീക്കമുണ്ട്.
2018 ഡിസംബർ 15നാണ് ബ്യൂട്ടി പാർലറിൽ വെടിവയ്പ്പുണ്ടായത്. വെടിവയ്‌പ്പ് നടത്തിയ രണ്ടുപേര്‍ നേരത്തെതന്നെ അറസ്റ്റിലായിരുന്നു. കേസില്‍ ചോദ്യം ചെയ്യാനായി ഈ മാസം എട്ടുവരെയാണ് രവി പൂജാരിയെ എ ടി എസ് കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്.