mehul-choksi

റൊസൗ: സാമ്പത്തിക തട്ടിപ്പ് നടത്തി നാടുവിട്ട രത്നവ്യാപാരി മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാൻ ഡൊമിനിക്കയിലെത്തിയ എട്ടംഗ സി.ബി.ഐ സംഘം ദൗത്യം പൂർത്തീകരിക്കാനാവാതെ മടങ്ങി. ഡൊമിനിക്കയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ചോക്സി. ഒരു മാസത്തിനുള്ളിൽ ഇയാളെ നാട്ടിലെത്തിക്കുന്നത് സാദ്ധ്യമാകാത്തത് കൊണ്ടാണ് അന്വേഷണ സംഘം മടങ്ങിയത്. ഡൊമിനിക്കയിലെ രണ്ടു കോടതികളിൽ നാടുകടത്തലുമായി ബന്ധപ്പെട്ട കേസ് പുരോഗമിക്കുന്നുണ്ട്. ഇവയിൽ വരുന്നതുവരെ വിധി ചോക്സിയെ വിട്ടുകിട്ടില്ല.

തന്നെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ചോക്സി കേസ് നൽകിയിട്ടുണ്ട്. ഡൊമിനിക്കയിൽ ചോക്സി എത്തിയത് നിയമവിരുദ്ധമായാണെന്നാണ് രണ്ടാമത്തെ കേസ്. ഒരു കേസിൽ വാദം കേൾക്കൽ കോടതി നീട്ടിവെച്ചു. രണ്ടാമത്തെ കേസ് പരിഗണനയ്ക്കെടുക്കുന്നത് പോലും തീരുമാനിച്ചിട്ടുമില്ല.

ആശുപത്രിയിലാണെങ്കിലും നടപടികൾ പൂർത്തിയാകും വരെ ചോക്സി പൊലീസ് കസ്റ്റഡിയിൽ തുടരും. ഇതെല്ലാമാണ് അന്വേഷണ സംഘത്തെ മടങ്ങാൻ പ്രേരിപ്പിച്ചത്. മേയ് 28നാണ് ബൊംബാർഡിയർ ഗ്ലോബൽ 5000 ബിസിനസ് ജെറ്റിൽ അന്വേഷണ സംഘം ഡൊമിനിക്കയിലെത്തിയത്. അതേസമയം, ചോക്സിയെ തിരികെയെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു