k-surendran


തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് നിരാശാജനകമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ ബഡ്ജറ്റിൽ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് ഇത്തവണ വീണ്ടും പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സാമ്പത്തിക പാക്കേജ് പ്രകാരം എത്ര രൂപ എന്തിനൊക്കെ ചെലവഴിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പൊതുമരാമത്ത് കാരാറുകാരുടെ കുടിശിക വീട്ടാനല്ലാതെ ജനങ്ങൾക്ക് എന്ത് ഗുണമാണ് സാമ്പത്തിക പാക്കേജ് കൊണ്ട് ഉണ്ടായതെന്ന് സർക്കാർ പറയണം. കേന്ദ്രം അനുവദിച്ച 19,500 കോടിയുടെ റവന്യൂ കമ്മി ഗ്രാൻഡ് മാത്രമാണ് ബഡ്ജറ്റിന് ആധാരം. മറ്റൊരു ധനാഗമ മാർഗവും സർക്കാരിനില്ലെന്ന് വ്യക്തമായി. മറ്റു സംസ്ഥാനങ്ങളിലെല്ലാം നികുതി പിരിവ് കാര്യക്ഷമമാക്കുമ്പോൾ കേരളത്തിൽ അതിന് വേണ്ടിയുള്ള ശ്രമമില്ലെന്നും അദ്ദേഹം ആരോപിച്ചു.

കൊവിഡിൽ നൂറുകണക്കിന് പേർ ദിവസവും മരിക്കുമ്പോൾ ആരോ​ഗ്യമേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാതിരുന്നത് ജനദ്രോഹമാണ്. സമ്പദ്ഘടനയെ സുശക്തമാക്കി കേരളത്തെ കടത്തിൽ നിന്നും മോചിപ്പിക്കാനുള്ള ഒരു ശ്രമവും ബഡ്ജറ്റിൽ ഇല്ല. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് വേണ്ടിയുള്ള ദീർഘകാല നിക്ഷേപങ്ങൾ ഒന്നും ബഡ്ജറ്റിൽ ഇല്ല. ദീർഘകാല അടിസ്ഥാനത്തിൽ വൻകിട പദ്ധതികൾ നടപ്പിലാക്കിയാൽ മാത്രമേ കേരളത്തിന്റെ പൊതുകടം കുറയ്ക്കാനാവുകയുള്ളൂ. എന്നാൽ ധനമന്ത്രി അടിസ്ഥാന സൗകര്യ മേഖലയെ പൂർണമായും അവ​ഗണിച്ചു.

കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കർണാടക സർക്കാർ ഓട്ടോറിക്ഷാ തൊഴിലാളികളുടേയും വഴിയോര കച്ചവടക്കാരുടേയും അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിച്ചെങ്കിലും കേരള ബഡ്ജറ്റിൽ അത്തരമൊരു ശ്രമവും ഇല്ല. കുട്ടനാടിന് വേണ്ടി സ്പെഷ്യൽ പാക്കേജ് പ്രഖ്യാപനം പ്രതീക്ഷിച്ചെങ്കിലും നിരാശപ്പെടുത്തി. ഇതുതന്നെയാണ് ബി.ജെ.പിയുടേയും ഇടതുപക്ഷത്തിന്റെയും വികസനത്തോടുള്ള സമീപനത്തിന്റെ വ്യത്യാസം.

കേന്ദ്ര പദ്ധതികളുടെ പുനരാവിഷ്‌ക്കരണം മാത്രമാണ് ഈ ബജറ്റിൽ കാണാൻ കഴിയുന്നത്. കേന്ദ്ര പദ്ധതികൾ പേര് മാറ്റി അവതരിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ബഡ്ജറ്റ് പ്രസംഗത്തിൽ അനാവശ്യമായി കേന്ദ്രസർക്കാരിനെ വിമർശിക്കുകയാണ് ധനമന്ത്രി ചെയ്തത്. നാഴികയ്ക്ക് നാൽപ്പത് വട്ടം വൻകിട കോർപ്പറേറ്റുകൾക്കെതിരെ സംസാരിക്കുന്ന ഇടതുപക്ഷം തോട്ടം മേഖലയിൽ കോർപ്പറേറ്റുകൾക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.