balakrishna-pillai

തിരുവനന്തപുരം: ആ‍ർ. ബാലകൃഷ്ണ പിളളയുടെ പേരിൽ സ്മാരകം നിർമിക്കാൻ ബഡ്ജറ്റിൽ രണ്ടുകോടി നീക്കിവച്ച നടപടിക്കെതിരെ സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ. ബാലകൃഷ്ണ പിള്ളയുടെ സ്മാരകം അഴിമതിക്കുള്ള സ്മാരകമാണ്. ഇടമലയാർ അഴിമതിക്ക് എതിരെ പണ്ട്‌ വഴിനീളെ പ്രസംഗിച്ചു തൊണ്ടപൊട്ടിയ സഖാക്കൾ ന്യായീകരിക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് മൗനം ആചരിച്ചേക്കും എന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

വീരപ്പൻ മരിക്കും മുൻപ് എൽ.ഡി.എഫിന്റെ ഘടകകക്ഷി ആകാഞ്ഞത് ഭാഗ്യം. രണ്ടു കോടി രൂപ ആ വഴിക്കും മലയാളിക്ക് ഖജനാവിൽ നിന്ന് പോയേനെയെന്നും ഹരീഷ് പരിഹസിച്ചു. വി.എസ്. അച്യുതാനന്ദൻ നടത്തിയ സമാനതകളില്ലാത്ത നിയമപോരാട്ടത്തിനൊടുവിൽ 2011ലായിരുന്നു ഇടമലയാർ കേസിൽ ബാലകൃഷ്ണ പിളളയ്ക്ക് തടവുശിക്ഷ ലഭിച്ചത്. പിള്ളയെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്ക്കെതിരെ വി.എസ്. സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അദ്ദേ​ഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഒരു വര്‍ഷത്തെ കഠിനതടവും 10000 രൂപ പിഴയും വിധിച്ചു.