covid-vaccine

കൊച്ചി: ബഡ്‌ജറ്റില്‍ വാക്‌സിന്‍ വാങ്ങാന്‍ വലിയ തുക വകയിരുത്തിയെങ്കിലും എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നൽകില്ലെന്നും കേന്ദ്രസര്‍ക്കാരിന് മാത്രമേ നൽകൂവെന്നും ചില കമ്പനികള്‍ അറിയിച്ചതാണ് കാരണം. ഇതിനിടെ ആഗോള വിപണിയില്‍ നിന്ന് പ്രതിരോധ മരുന്ന് വാങ്ങാനുളള ടെണ്ടര്‍ തീയതി ഏഴ് വരെ നീട്ടി. വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഇ-ടെന്‍ഡര്‍ ആയതിനാല്‍ ഏതെങ്കിലും കമ്പനികള്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് ഇപ്പോള്‍ അറിയാനാകില്ലെന്നാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വിശദീകരിക്കുന്നത്. കമ്പനികളൊന്നും ഇതുവരെ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഒരു കോടി ഡോസ് വാക്‌സിന്‍ സമാഹരിക്കാനുളള സര്‍ക്കാര്‍ നീക്കം നടക്കില്ല. ഇതറിഞ്ഞുകൊണ്ടു തന്നെയാണ് ആഗോള ടെന്‍ഡര്‍ നീക്കം സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും ആക്ഷേപമുണ്ട്.

അതേസമയം, സംസ്ഥാനത്ത് 40 കഴിഞ്ഞ എല്ലാവര്‍ക്കും ഇന്നു മുതല്‍ വാക്‌സിൻ ലഭിക്കും . ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ ചെയ്‌തവര്‍ക്കാണ് വാക്‌സിൻ നൽകുക. 2022 ജനുവരി ഒന്നിന് 40 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും അപേക്ഷിക്കാം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകില്ല.

കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്യുന്നവര്‍ക്ക് വാക്‌സിന്‍ ലഭ്യതയനുസരിച്ച് സ്ലോട്ട് ലഭിക്കും. നിലവില്‍ 12.04 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. കൂടുതല്‍ വാക്‌സിന്‍ എത്തിച്ചതോടെ ഇന്നലെ 1,060 കേന്ദ്രങ്ങളില്‍ കുത്തിവയ്‌പ്പ് നടന്നു.