തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് കടുത്ത നിയന്ത്രണം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതിയുളളൂ. നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾക്കും വ്യവസായ സ്ഥാപനങ്ങൾക്ക് അസംസ്കൃത വസ്‌തുക്കൾ വിൽക്കുന്ന കടകൾക്കും ഇളവുണ്ടാകും. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 7.30 വരെയാണ് പ്രവര്‍ത്തനാനുമതിയുള്ളത്.
ശുചീകരണ തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ അനുമതിയുണ്ട്. അവശ്യ സർവീസ് അല്ലാത്ത തുണിക്കടകൾ, ജ്വല്ലറികൾ, ചെരിപ്പ് കടകൾ തുടങ്ങിയവയ്ക്കൊന്നും ബുധനാഴ്‌ച വരെ തുറക്കാൻ അനുമതിയുണ്ടാവില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
സംസ്ഥാനത്ത് യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്‍റുമാര്‍ ഉള്‍പ്പെടെ) കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി. ഹ്രസ്വദൂര യാത്രയ്ക്ക് സത്യവാങ്മൂലവും ജില്ല വിട്ടുളള യാത്രയ്ക്ക് പൊലീസ് പാസും നിര്‍ബന്ധമാണ്. . പ്രഭാത-സായാഹ്ന നടത്തം, മൊബൈല്‍ക്കടകളുടെ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞ ദിവസങ്ങളില്‍ അനുവദിച്ച ഇളവുകളെല്ലാം പിന്‍വലിച്ചിട്ടുണ്ട്.