k-surendran

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ദിപിന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

സെക്രട്ടറി ദിപിന്‍റെ ഫോണില്‍ നിന്നും നിരവധി തവണ കേസിലെ പരാതിക്കാരനായ ധര്‍മരാജനെ ഉള്‍പ്പടെ വിളിച്ചതായി പൊലീസിന് വിവരം ലഭിച്ചിച്ചുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഏകദേശം 20 തവണയോളം ഫോണ്‍ വിളിച്ചിട്ടുണ്ടെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് പൊലീസ് പറയുന്നത്.

സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം. ഇവിടെ സുരേന്ദ്രൻ അടക്കമുള്ള ബി ജെ പി നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.

ധർമരാജനെ ഫോണിൽ വിളിച്ച ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരൻ മിഥുനെ ഇന്നലെ ചോദ്യം ചെയ്‌തിരുന്നു. അതേസമയം, കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസ് എഫ് ഐ ആർ ശേഖരിച്ച ഇ ഡി അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകളും പരിശോധിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ ഹൈക്കോടതിയും ഇ ഡിയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

ബി ജെ പി നേതാക്കൾ സംശയ നിഴലിലുള്ള കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്‍റ് അന്വേഷണം ഇല്ലാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. രേഖാമൂലം പരാതി കിട്ടിയിട്ടും മറ്റ് കേസുകളിൽ കാണിക്കുന്ന താത്പര്യം കൊടകരയിൽ കാണിക്കുന്നില്ലെന്നായിരുന്നു പ്രധാന ആരോപണം.