കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവാണെന്ന് രവി പൂജാരി. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നാണ് സൂചന. കാസർകോട് സ്വദേശി ജിയ, മൈസൂർ സ്വദേശി ഗുലാം എന്നിവർ വഴിയാണ് ഇടപാടുകൾ നടത്തിയതെന്ന് രവി പൂജാരി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
രവി പൂജാരിയെ ഫോണിൽ വിളിച്ച് ക്വട്ടേഷൻ കൈമാറിയത് ഗുലാം ആണ്. ലീന മരിയ പോളിനെ മൂന്ന് തവണ ഫോണിൽ വിളിച്ചെന്നും രവി പൂജാരി വ്യക്തമാക്കി. വാട്‌സാപ്പ് കാൾ വഴി ആയിരുന്നു ഫോൺ വിളിച്ചത്.
ജിയ ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. കേരളത്തിൽ നടന്ന ഗുണ്ട സംഘങ്ങളിലെ രണ്ട് പേരുടെ കൊലപാതകത്തിൽ രവി പൂജാരിക്ക് പങ്കുണ്ടോയെന്നും സംശയിക്കുന്നുണ്ട്. ജൂൺ എട്ട് വരെയാണ് രവി പൂജാരിയെ കേരള പൊലീസിൻ്റെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താൻ കസ്റ്റസി കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്‌ച ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും.
രവി പൂജാരിയെ ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകനെ ഒപ്പമിരുത്താൻ അനുവദിക്കണമെന്ന ഹർജി ഇന്ന് കോടതി പരിഗണിക്കുമെന്ന് പൂജാരിയുടെ അഭിഭാഷകൻ പറഞ്ഞു. അന്വേഷണ സംഘം പൂജാരിയുടെ ശബ്‌ദ സാമ്പിൾ ശേഖരിക്കാനും ഇന്ന് കോടതിയുടെ അനുമതി തേടും. ഭീഷണി കോളുകൾ വിളിച്ചത് പൂജാരി തന്നെയാണോ എന്ന് ഉറപ്പിക്കാനാണിത്.