niti

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവ് ഈമാസം തുടങ്ങുമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. ജൂലായോടെ തിരിച്ച് വരവിന്റെ വേഗം കൂടുമെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ വേഗം കൂടിയാൽ വളർച്ച അനുമാനം പുനഃപരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വായ്പാ അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ അനുമാനം സംബന്ധിച്ച് ഗവർണർ ശക്തികാന്ത ദാസ് പ്രസ്താവന നടത്തിയിരുന്നു. ജി.ഡി.പി വളർച്ച അനുമാനം 10.5 ശതമാനത്തിൽ നിന്ന് 9.5 ശതമാനമായാണ് ആർ.ബി.ഐ കുറച്ചത്. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നാണ് വളർച്ച അനുമാനം കുറച്ചത്. നേരത്തെ കൊവിഡ് രണ്ടാം തരംഗം മൂലം ഇന്ത്യയുടെ ജി.ഡി.പി വളർച്ചയുടെ തോത് കുറയുമെന്ന് റേറ്റിംഗ് ഏജൻസികൾ പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആർ.ബി.ഐയും സാമ്പത്തിക വളർച്ച അനുമാനം കുറച്ചത്.