kodakara-

തൃശൂര്‍: കൊടകര കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 9.80 കോടി രൂപയാണ് ധര്‍മ്മരാജന്‍ തൃശൂരില്‍ എത്തിച്ചതെന്ന നിര്‍ണായക വിവരം അന്വേഷണസംഘത്തിന് ലഭിച്ചു. ഇതില്‍ 6.30 കോടി രൂപ തൃശൂര്‍ ജില്ലയില്‍ ഏല്‍പ്പിച്ചു. ബാക്കി തുകയുമായി പോകുന്നതിനിടെയാണ് കവര്‍ച്ച നടന്നതെന്നാണ് പുറത്തുവരുന്ന വിവരം.

കുഴല്‍പ്പണ കവര്‍ച്ച നടക്കുന്നത് ഏപ്രില്‍ മാസം മൂന്നാം തിയതിയാണ്. ഏപ്രില്‍ രണ്ടിന് ധര്‍മ്മരാജനും സംഘവും തൃശൂരിലെത്തുമ്പോള്‍, 9.80 കോടി രൂപ അവരുടെ കൈവശം ഉണ്ടായിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിരിക്കുന്ന്. ഇതില്‍ 6.30 കോടി തൃശൂരില്‍ നല്‍കുകയും ബാക്കി 3.50 കോടി രൂപയുമായി പോകുന്നതിനിടെയാണ് കവര്‍ച്ച നടന്നത്. രണ്ടു കോടി രൂപ തൃശൂര്‍ മണ്ഡലത്തിനു വേണ്ടി മാത്രം നല്‍കിയെന്നാണ് വിവരം.

തിരഞ്ഞെടുപ്പിന് പണം കണ്ടെത്തുന്നതിനു വേണ്ടി കുഴല്‍പ്പണ ഇടപാടുകാരെ പാര്‍ട്ടി നേതൃത്വം ഏര്‍പ്പെടുത്തിയെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ധര്‍മ്മരാജന്‍ നേരത്തെയും കുഴല്‍പ്പണം കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട്. കവര്‍ച്ചാ കേസിന് പുറമേ, പണം എങ്ങനെ എത്തിച്ചു, എവിടെ നിന്ന് എത്തിച്ചു, എത്ര പണം എത്തിച്ചു എന്നീ കാര്യങ്ങളും പൊലീസ് അന്വേഷിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.