sundara

കാസര്‍കോട്: മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ രണ്ടര ലക്ഷം രൂപയും ഫോണും തന്നെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ബി ജെ പി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായി കെ സുന്ദര. പണം തന്നില്ലെന്ന് പറയണമെന്നാണ് ബി ജെ പി നേതാക്കളുടെ ആവശ്യം. പണം വാങ്ങിയിട്ടില്ലെന്ന് പറയാന്‍ അവര്‍ അമ്മയോട് ആവശ്യപ്പെട്ടതായും സുന്ദര വെളിപ്പെടുത്തി.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം വാങ്ങിയത് തെറ്റാണ്. വാങ്ങിയ പണം തിരികെ നല്‍കാനാവില്ല. കിട്ടിയ പണം മുഴുവന്‍ ചെലവഴിച്ചു. ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ആരുടെയും പ്രലോഭനത്താല്‍ അല്ലെന്നും സുന്ദര പറഞ്ഞു.

മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്നു പിന്മാറാന്‍ ബി ജെ പി രണ്ടര ലക്ഷം രൂപയും ഫോണും തന്നെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. പതിനഞ്ച് ലക്ഷം രൂപയാണ് താന്‍ ആവശ്യപ്പെട്ടത്, രണ്ടരലക്ഷം രൂപ തന്നു. ഒരു റെഡ്‌മി ഫോണും നല്‍കിയതായി സുന്ദര പറഞ്ഞിരുന്നു. ഈ ഫോണിൽ നിന്നാണ് സുന്ദര മാദ്ധ്യമങ്ങൾക്ക് തന്‍റെ വെളിപ്പെടുത്തലുകൾ അയച്ച് നൽകുന്നത്.

ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ വൈന്‍ പാര്‍ലര്‍ നല്‍കാമെന്ന് വാഗ്ദ്ധാനം ചെയ്‌തിരുന്നതായും മണ്ഡലത്തിലെ ബി ജെ പി നേതാക്കളാണ് പണം നല്‍കിയതെന്നുമായിരുന്നു സുന്ദര കഴിഞ്ഞ ദിവസം പറഞ്ഞത്. 2016ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായിരുന്ന സുന്ദര 467 വോട്ട് നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്.