food-kit

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമെങ്കിൽ തുടരുമെന്നും എന്നാൽ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അനര്‍ഹമായി ബി പി എല്‍ കാര്‍ഡ് കൈവശം വച്ചിരിക്കുന്നവര്‍ ഈ മാസം മുപ്പതിനകം തിരിച്ചേല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജൂലായ് ആദ്യം വരെ ഭക്ഷ്യകിറ്റ് കൊടുക്കുന്നതിനാണ് ഇതുവരെ ക്രമീകരണം. ഇതു നീട്ടേണ്ട സാഹചര്യമുണ്ടായാല്‍ ക്യാബിനറ്റ് കൂടി തീരുമാനമെടുക്കും. ആവശ്യക്കാര്‍ക്ക് മാത്രം കിറ്റ് നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇതൊക്കെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അതനുസരിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം എത്തിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വരുമാനള്ളവര്‍ക്ക്‌ കിറ്റ് ആവശ്യമില്ലെങ്കില്‍ അത് വേണ്ടായെന്ന് വയ്ക്കാനുള്ള സംവിധാനം ഒരുക്കും. ഇതിനുള്ള പദ്ധതിയും മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കൊടുക്കണമെന്നാണ് നിലവിലെ ക്യാബിനറ്റ് തീരുമാനമെന്നും ജി ആര്‍ അനില്‍ പറഞ്ഞു.

കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വീടുകളില്‍ എത്തിച്ചു നല്‍കുന്ന കാര്യം സജീവ പരിഗണയിലാണ്. കൊവിഡ് ബാധിച്ച് മരിച്ച റേഷന്‍കട ജീവനക്കാര്‍ക്കുള്ള സഹായം സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണ്. റേഷന്‍ കടയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നാൽപ്പതോളം പേര്‍ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. അവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതി സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.