കൊച്ചി: കോര്‍ കമ്മിറ്റി യോഗം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടത്താനുളള തീരുമാനം മാറ്റി ബി.ജെ.പി. പാർട്ടിയുടെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലാകും ഇനി യോഗം ചേരുക. ആദ്യം നിശ്ചയിച്ചിരുന്ന ഹോട്ടലില്‍ ലോക്ഡൗണ്‍ നിയമലംഘനം ചൂണ്ടിക്കാട്ടി പൊലീസ് നോട്ടീസ് നല്‍കിയതോടെയാണ് യോഗസ്ഥലം മാറ്റിയത്.
സംസ്ഥാനത്തെ വിവിധ നേതാക്കള്‍ യോഗം ചേരുന്നതിനായി സ്വകാര്യ ഹോട്ടലിലേക്ക് എത്തിയിരുന്നു. ഇവരെല്ലാവരും ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് തിരിച്ചയച്ചിരിക്കുകയാണ്. ഹോട്ടൽ തുറക്കാനോ പ്രവർത്തിക്കാനോ പാടില്ലെന്ന് പൊലീസ് നിർദ്ദേശം നൽകിട്ടുണ്ട്.
കുഴൽപ്പണ വിവാദങ്ങൾക്കിടെ നടക്കുന്ന കോർ കമ്മിറ്റി യോഗം ബി.ജെ.പിക്ക് നിർണായകമാണ്. കേസ് അന്വേഷണം സംസ്ഥാന അദ്ധ്യക്ഷന്‍ സുരേന്ദ്രനിലേക്കും മകനിലേക്കും നീങ്ങുന്ന ഘട്ടത്തിലാണ് യോഗം ചേരുന്നതെന്നതും ശ്രദ്ധേയമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി ചേരുന്ന ആദ്യ യോഗം കൂടിയാണ് ഇന്നത്തേത്.