370 കേസുകൾ രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: സൈബറിടങ്ങളിൽ കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താനായി ഓപ്പറേഷൻ പി-ഹണ്ട് 21.1 എന്ന പേരിൽ പൊലീസ് നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിൽ 28 പേർ അറസ്റ്റിലായി. 370 കേസുകൾ രജിസ്റ്റർ ചെയ്തു. കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിച്ചിരുന്ന മൊബൈൽഫോൺ, മോഡം, ഹാർഡ് ഡിസ്ക്, മെമ്മറി കാർഡ്, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവ ഉൾപ്പെടെ 429 ഉപകരണങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തു. ഇവയിൽ പലതിലും അഞ്ച് വയസിനും 16 വയസിനും ഇടയിലുള്ള തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് 477 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം ഇന്നലെ പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചതെന്ന് സൈബർ ഡോം നോഡൽ ഓഫീസർ എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.
അറസ്റ്റിലായവരിൽ പലരും ഐ.ടി മേഖലയിൽ ഉൾപ്പെടെ ഉയർന്ന ജോലി നോക്കുന്ന ചെറുപ്പക്കാരാണ്. അതുകൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അവർ ദൃശ്യങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്തത്. ഉപകരണങ്ങളിലെ ചാറ്റുകൾ പരിശോധിച്ചതിൽ നിന്ന് പലരും കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പങ്കുവയ്ക്കാനുള്ള നിരവധി ടെലിഗ്രാം, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും റെയ്ഡിൽ കണ്ടെത്തി. സൈബർ ഡോം ഓപ്പറേഷൻസ് ഓഫീസർ എ. ശ്യാം കുമാർ, സൈബർ ഡോം സ്ക്വാഡ് ഉദ്യോഗസ്ഥരായ ആർ.യു. രഞ്ജിത്, ജി. എസ്. അനൂപ്, എസ്.എസ് വൈശാഖ്, ആർ. അരുണ്രാജ്, അക്ഷയ് സന്തോഷ് എന്നിവരും വിവരങ്ങൾ ശേഖരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഡി.ജി.പി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവരുടെ നിർദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെട്ട സംഘമാണ് വിവിധ ജില്ലകളിൽ റെയ്ഡ് നടത്തിയത്. കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വർഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രൂപ്പുകളും ചാനലുകളും ശ്രദ്ധയിൽപ്പെടുന്നവർ എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്ന് സൈബർ ഡോം നോഡൽ ഓഫീസർ മനോജ് എബ്രഹാം അറിയിച്ചു.