v-muraleedharan

തിരുവനന്തപുരം: സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ചാണ് വാക്സിൻ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാനങ്ങൾ തന്നെയാണ് വികേന്ദ്രീകൃത വാക്സിൻ നയം ആവശ്യപ്പെട്ടതും. പക്ഷേ വാക്സിൻ സംഭരണവും വിതരണവും കാര്യക്ഷമമായി നടപ്പാക്കാൻ അവർക്ക് കഴിഞ്ഞില്ല. കേരളത്തിൽ ജനുവരി-മാർച്ച് മാസങ്ങളിൽ നൽകിയ 63 ലക്ഷം ഡോസിൽ 34 ലക്ഷം മാത്രമാണ് വിതരണം ചെയ്തതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ മുഴുവൻ ചുമതലയും കേന്ദ്രം വീണ്ടും ഏറ്റെടുക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്സീൻ പ്രഖ്യാപിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ ! കോവിഡിനെതിരായ പോരാട്ടത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ലോകത്തിലെ ഏറ്റവും ബൃഹുത്തായ സൗജന്യവാക്സീൻ വിതരണമാണ് ശ്രീ.നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നത്.രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന വാക്സീൻ കേന്ദ്ര സർക്കാർ തന്നെ സംഭരിക്കും. പണം നൽകി സ്വകാര്യ ആശുപത്രിയിലും വാക്സീൻ സ്വീകരിക്കാൻ സൗകര്യമുണ്ട്. ഒരുഡോസിന് പരമാവധി 150 രൂപ സർവീസ് ചാർജ്ജ് ഈടാക്കാം.

സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ചാണ് വാക്സീൻ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. സംസ്ഥാന സർക്കാരുകൾ തന്നെയാണ് വികേന്ദ്രീകൃത വാക്സീൻ നയം ആവശ്യപ്പെട്ടതും എന്ന് മറക്കരുത്. പക്ഷേ വാക്സീൻ സംഭരണവും വിതരണവും കാര്യക്ഷമമായി നടപ്പാക്കാൻ അവർക്ക് കഴിഞ്ഞില്ല.

ഉദാഹരണത്തിന് ഹിന്ദുസ്ഥാൻ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തതു പോലെ കേരളത്തിൽ ജനുവരി-മാർച്ച് മാസങ്ങളിൽ നൽകിയ 63 ലക്ഷം ഡോസിൽ 34 ലക്ഷം മാത്രമാണ് വിതരണം ചെയ്തത്. ആ പശ്ചാത്തലത്തിലാണ് ഇപ്പോൾ മുഴുവൻ ചുമതലയും കേന്ദ്രം വീണ്ടും ഏറ്റെടുക്കുന്നത്. കേന്ദ്ര സർക്കാർ നടത്തുന്ന സൗജന്യ ഭക്ഷധാന്യ വിതരണം ദീപാവലിവരെ നീട്ടുമെന്നും ബഹു. പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നു.