surendran

​​​കണ്ണൂർ: എൻ ഡി എ സ്ഥാനാർത്ഥിയാകാൻ സി കെ ജാനു ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്നു 10 ലക്ഷം രൂപ കൈപ്പറ്റിയതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ചര്‍ച്ചകള്‍ക്കായി മാര്‍ച്ച് മൂന്നിന് കെ സുരേന്ദ്രന്‍ ആലപ്പുഴ വരാന്‍ പറയുന്നതും പിന്നീട് തിരുവനന്തപുരത്ത് എത്തിയശേഷമുള്ള സംഭാഷണവും ശബ്‌ദരേഖയിലുണ്ട്. തിരുവനന്തപുരത്ത് ഹോട്ടലില്‍ വച്ച് പണം കൈമാറിയെന്നാണ് ആരോപണം. ജാനുവിന്‍റെ റൂം നമ്പര്‍ ചോദിച്ച് സുരേന്ദ്രന്‍റെ പി എ വിളിച്ചതിന്‍റെ ശബ്‌ദരേഖയും പ്രസീത പുറത്തുവിട്ടിട്ടുണ്ട്.

തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലിലെ 503ആം നമ്പര്‍ മുറിയില്‍ സുരേന്ദ്രനും പി എ ദിപിനും പണവുമായി എത്തിയെന്നാണ് പ്രസീത പറയുന്നത്. ഇവര്‍ വരുന്ന കാര്യവും ഹോട്ടലില്‍ എത്തിയെന്ന് അറിയിക്കുന്ന ഫോണ്‍ സംഭാഷണവും പ്രസീത പുറത്തുവിട്ടു. സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ട് ജാനുവും പ്രസീതയും മാര്‍ച്ച് ആറിന് വൈകിട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു.

ഹോട്ടലിലേക്ക് തലേദിവസം ജാനു വരുന്നത് വരെ സുരേന്ദ്രന്‍ തന്നെ വിളിച്ചുകൊണ്ടിരുന്നുവെന്ന് പ്രസീത പറയുന്നു. നാലഞ്ച് പ്രാവശ്യം തന്നെ വിളിച്ചിട്ടുണ്ട്. ജാനു രാത്രി എത്തിയതിനു ശേഷമാണ് പിറ്റേന്ന് കാലത്ത് കാണാം എന്ന് പറയുന്നത്. രാവിലെ വിളിച്ച് റൂം നമ്പര്‍ ഏതാണെന്ന് തിരക്കുകയും ഏത് സമയത്ത് കാണാന്‍ സാധിക്കുമെന്നും ആരാഞ്ഞു. സുരേന്ദ്രന് സൗകര്യമുള്ള സമയത്ത് കാണാം എന്ന മറുപടിയും നല്‍കിയെന്ന് പ്രസീത പറയുന്നു.

തന്‍റെ ഫോണിലേക്ക് സുരേന്ദ്രന്‍റെ ഫോണില്‍നിന്ന് കോള്‍ വന്നപ്പോള്‍ ജാനു ചാടിക്കയറി എടുത്തു. അതിനുശേഷം സുരേന്ദ്രനും അദ്ദേഹത്തിന്‍റെ ഒപ്പമുള്ള ആളും മുറിയിലെത്തി. രണ്ടുമിനിട്ട് ജാനുവുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞതോടെ തങ്ങള്‍ പുറത്തിറങ്ങിയെന്നും പ്രസീത പറഞ്ഞു. ആ മുറിയില്‍വെച്ചാണ് സംസാരിച്ചതും പണം കൈമാറിയതെന്നും അവര്‍ വെളിപ്പെടുത്തുന്നു.

തിരുവനന്തപുരത്ത് നടന്ന പത്തുലക്ഷത്തിന്‍റെ കാര്യമാണ് ഇതുവരെ പറഞ്ഞത്. ബത്തേരിയിലെ കാര്യം ഇതുവരെ പറഞ്ഞിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ബത്തേരിയിലേക്ക് വരുന്നതേയുള്ളൂ. ഇതിനെക്കാളും കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും പ്രസീത പറഞ്ഞു. നാളെ തനിക്കോ തന്‍റെ പാര്‍ട്ടിയിലെ ആളുകള്‍ക്കോ എന്ത് സംഭവിച്ചാലും കാര്യങ്ങള്‍ മുന്നോട്ടു തന്നെ പോകുമെന്നും പ്രസീത പറഞ്ഞു. മാര്‍ച്ച് ഏഴാം തിയതി രാവിലെ 9.56നാണ് സുരേന്ദ്രന്‍റെ ഫോണില്‍നിന്ന് പി എ ദിപിന്‍ പ്രസീതയെ വിളിച്ചിരിക്കുന്നത്.