p-t-thomas

​​​​​തിരുവനന്തപുരം: വയനാട് മുട്ടിൽ മരം മുറിയിൽ വനംകൊള്ളയിലൂടെ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരമെന്ന് പി ടി തോമസ് എം എൽ എ.100 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചുമാറ്റിയത്. 60 ശതമാനം പണം സർക്കാരിനാണെന്ന് ആദിവാസികളെ തെറ്റിദ്ധരിപ്പിച്ചെന്നും പി ടി തോമസ് ആരോപിച്ചു. വനം കൊള്ളക്കാരെ രക്ഷിക്കാൻ സർക്കാർ ഉന്നതതല ശ്രമം നടക്കുന്നതായും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.

വനം കൊള്ളക്കാർ വനംമന്ത്രിയുടെ പാർട്ടിയിൽ ചേർന്നതായി കേൾക്കുന്നുന്നുണ്ട്. ഇതിൽ മാദ്ധ്യമ സ്ഥാപനത്തിലെ പ്രധാനിയായ വ്യക്തി ഇടപെട്ടോയെന്നും വനം മന്ത്രി വ്യക്തമാക്കണം. മുട്ടിൽ മരംമുറിയിൽ നടപടിയെടുക്കാൻ ശ്രമിച്ച റെയ്ഞ്ച് ഓഫീസറെ കുടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചതായും പി ടി തോമസ് സഭയിൽ ആരോപിച്ചു.

സംഭവുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാർ അടിയന്തരമായി മറുപടി പറയണം. മന്ത്രി എ കെ ശശീന്ദ്രൻ പ്രഖ്യാപിച്ച അന്വേഷണം തൊലിപ്പുറത്തുള്ള ചികിത്സയാണ്. മരം മുറിച്ച് കടത്തുന്നതിൽ നടന്നിട്ടുള്ളത് പച്ചയായ തീവെട്ടിക്കൊള്ളയാണ്. സംഭവത്തിലെ ഉന്നതർ ആരൊക്കെയാണെന്ന് കണ്ടെത്തണം.സർക്കാരിന് താത്പര്യമുണ്ടെങ്കിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. കേസിന്‍റെ അന്വേഷണം ഇരുട്ടത്ത് കറുത്ത പൂച്ചയെ തപ്പുന്ന പോലെയാണ്. മാംഗോ മൊബൈൽ ഉദ്ഘാടനത്തിന് നിശ്ചയിച്ചത് മുഖ്യമന്ത്രിയെയാണെന്നും ഇത് നമ്മളാരും തന്നെ കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.