തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയേയും ഐ.ടി നഗരമായ ബംഗളൂരുവിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള നിർദ്ദിഷ്ട കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിക്കായുള്ള ഭൂമിയേറ്റെടുക്കൽ ഡിസംബറിൽ പൂർത്തിയാവും. അടുത്ത വർഷത്തോടെ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രണ്ടാം പിണറായി വിജയൻ സർക്കാർ മുൻഗണന നൽകുന്ന പദ്ധതികളിൽ 2019 സെപ്തബംറിൽ ഇടനാഴിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെങ്കിലും പലവിധ കാരണങ്ങളാൽ മറ്റ് നടപടികൾ വൈകി നീങ്ങുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി പാലക്കാടിനെ ഒരു നോഡായി വികസിപ്പിക്കും. പാലക്കാട്, കണ്ണമ്പ്ര, പുതുശ്ശേരി സെൻട്രൽ ആൻഡ് ഈസ്റ്റ് എന്നീ സ്ഥലങ്ങളിലായി 1720 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്.
വ്യവസായ ഇടനാഴി
കിൻഫ്രയും വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്പ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻ.ഐ.സി.ഡി.ഐ.ടി) സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഡൽഹി-മുംബയ്, ചെന്നൈ-ബംഗളൂരു, ബംഗളൂരു-മുംബയ്, അമൃത്‌സർ-കൊൽക്കത്ത, ഈസ്റ്റ് -കോസ്റ്റ് ഇക്കണോമിക് കോറിഡോർ തുടങ്ങിയവയുടെ ചുവടുപിടിച്ച് കേരളം വിഭാവനം ചെയ്തതാണ് കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി.) നേതൃത്വത്തിൽ ഇതിനായി പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന് അപേക്ഷ നൽകിയത്. കിൻഫ്രയാണ് പദ്ധതിയുടെ നോഡൽ ഏജൻസി. കേരളത്തിന്റെ പദ്ധതി റിപ്പോർട്ട് നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റിന്റെ (നിക്ഡിറ്റ്) പരിഗണനയിലാണ്. അവരാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി അന്താരാഷ്ട്ര ഏജൻസിയെ കണ്ടെത്തുക. ഏജൻസി തയ്യാറായി കഴിഞ്ഞാൽ സമ്മതപത്രം ഒപ്പിടും. മാസ്റ്റർ പ്ളാൻ തയ്യാറാക്കാൻ എട്ട് മാസത്തോളം വേണ്ടിവരും. അതിനുശേഷം എൻജിനീയറിംഗ്, നിർമ്മാണ ജോലികളും വികസന പ്രവർത്തനങ്ങളും തുടങ്ങും. ഇടനാഴിയിൽ ഫാക്ടറികളും മറ്റും സ്ഥാപിക്കാൻ താൽപര്യമുള്ള നിക്ഷേപകരെ ഇതോടൊപ്പം തന്നെ ആകർഷിക്കും. ഫണ്ട് നൽകുന്നത് കേന്ദ്രവും സ്ഥലം ഏറ്രെടുത്ത് നൽകുന്നത് സംസ്ഥാനവുമാണ്.
ഗിഫ്‌റ്റ് സിറ്റിയും
വ്യവസായ ഇടനാഴിയുടെ ഭാഗമായി കൊച്ചിയിൽ ഗിഫ്‌റ്റ് സിറ്റി സ്ഥാപിക്കും. ഇതിനായി എറണാകുളം ജില്ലയിലെ അയ്യമ്പുഴയിൽ 543 ഏക്കർ ഭൂമി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള സാമൂഹിക ആഘാത പഠനം പുരോഗമിക്കുകയാണ്.
22,000 പേർക്ക് തൊഴിൽ
പ്രത്യക്ഷത്തിൽ 10,000 കോടിയുടെ നിക്ഷേപം ലഭിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതി വരുമ്പോൾ പ്രത്യക്ഷമായി 22,000 പേർക്കും പരോക്ഷമായി 80,000 പേർക്കും തൊഴിൽ ലഭിക്കും. സംസ്ഥാനത്തിന് പ്രതീക്ഷിക്കുന്ന പ്രതിവർഷ വരുമാനം 585 കോടി.
പദ്ധതി ഇങ്ങനെ...
കൊച്ചിയിൽ നിന്ന് പാലക്കാട്, കോയമ്പത്തൂർ മേഖലകളിലൂടെ കടന്നുപോകും
ബംഗളൂരു വരെ 550 കിലോമീറ്റർ
ഇടനാഴിയുടെ ഭാഗമായി വ്യവസായ ക്ലസ്റ്ററുകൾ ഉണ്ടാകും
നിക്ഷേപ മേഖലകൾ വികസിപ്പിക്കും
റോഡ്, റെയിൽ, തുറമുഖം, വിമാനത്താവളം എന്നിങ്ങനെ വിവിധ ഗതാഗത മേഖലകളുമായി ഇടനാഴിയെ ബന്ധിപ്പിക്കും
ഓരോ പ്രദേശത്തും വിവിധ വ്യവസായങ്ങൾക്ക് ക്ലസ്റ്ററുകൾ
വ്യവസായശാലകൾ തുടങ്ങാനുള്ള അനുമതി വേഗത്തിലാക്കും