tokyo

ന്യൂഡൽഹി: ഒളിമ്പിക്സിനുള്ള ഇന്ത്യൻ താരങ്ങൾ ചൈനീസ് നിർമ്മാതാകളായ ലീ നിങ്ങിന്റെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ രാജ്യമൊട്ടാകെ പ്രതിഷേധം കനത്തതോടെ തീരുമാനം പുനപരിശോധിക്കാൻ ഇന്ത്യൻ ഒളിമ്പിക്ക് അസോസിയോഷൻ തീരുമാനിച്ചു. ലീ നിങ്ങിന്റെ സ്പോൺസർഷിപ്പ് പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ച ഐ ഒ എ, ഇന്ത്യൻ താരങ്ങൾ ബ്രാൻഡഡ് ചെയ്യാത്ത സാധാരണ സ്പോർട്സ് കിറ്റുകളുമായിട്ടാകും ഒളിമ്പിക്ക് മത്സരങ്ങൾക്ക് ഇറങ്ങുകയെന്നും വ്യക്തമാക്കി. ജൂലായ് 23 മുതൽ ഓഗസ്റ്റ് 8 വരെ ടോക്കിയോയിൽ വച്ചാണ് ഒളിമ്പിക്ക് മത്സരങ്ങൾ നടക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ലീ നിങ്ങ് രൂപകല്പന ചെയ്ത ഇന്ത്യയുടെ ഒളിമ്പിക്ക് കിറ്റുകൾ ഐ ഒ എ പുറത്തിറക്കിയത്. എന്നാൽ ഇന്ത്യൻ താരങ്ങളുടെ കിറ്റിൽ ചൈനീസ് കമ്പനിയുടെ പേര് വന്നതോടുകൂടി പ്രതിഷേധം കനക്കുകയായിരുന്നു. കേന്ദ്ര കായിക വകുപ്പും ചൈനീസ് കമ്പനിയെ ഒഴിവാക്കാൻ ആവശ്യപ്പെട്ടതോടെ ഐ ഒ എയ്ക്ക് ലീ നിങ്ങനെ ഒഴിവാക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലാതായി. ആരാധകരുടെ വികാരം മനസ്സിലാക്കുന്നുവെന്നും അതിനാൽ ലീ നിങ്ങുമായി നിലവിലുള്ള കരാർ ഒഴിവാക്കാൻ ഐ ഒ എ തീരുമാനിച്ചതായി പ്രസിഡൻ്റ് നരേന്ദർ ബത്ര അറിയിച്ചു. സ്പോൺസർമാരില്ലാതെയാകും ഇന്ത്യൻ താരങ്ങൾ ഇതിനെ തുടർന്ന് ഒളിമ്പിക്ക്സ് മത്സരങ്ങൾക്ക് കളത്തിൽ ഇറങ്ങുകയെന്നും ബത്ര അറിയിച്ചു.

ഐ ഒ എ ഏതാനും ചില കമ്പനികളുമായി കരാറിലെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒളിമ്പിക്ക്സിനു മുമ്പ് ഈ നീക്കങ്ങൾ എത്രത്തോളം വിജയിക്കുമെന്ന് ഉറപ്പില്ല.

കഴിഞ്ഞ വർഷം ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ നടന്ന പ്രശ്നങ്ങളെ തുട‌ന്ന് രാജ്യമൊട്ടാകെ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ മുറവിളി ഉയരുന്നുണ്ടായിരുന്നു.