bjp

ന്യൂഡൽഹി: 2019-20ൽ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയിൽ 80 ശതമാനവും ലഭിച്ചത് ബി.ജെ.പിക്ക്. 276.45 കോടിയാണ് ഇക്കാലയളവിൽ ബി.ജെ.പിക്ക് ലഭിച്ചത്. അതേസമയം, മറ്റൊരു ദേശീയപാർട്ടിയായ കോൺഗ്രസിന് 58 കോടി മാത്രമാണ് ലഭിച്ചത്. പല പ്രാദേശിക പാർട്ടികൾക്കും കോൺഗ്രസിനെക്കാൾ സംഭാവന ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. ഇതുസംബന്ധിച്ച കണക്കുകൾ വിവിധ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചിട്ടുണ്ട്.

കോർപ്പറേറ്റ് ഭീമന്മാരായ ഭാരതി എയർടെൽ, ഡി.എൽ.എഫ് എന്നിവയാണ് ബി.ജെ.പിക്ക് സംഭാവന നൽകിയവരിൽ മുമ്പിലുള്ളത്. പ്രൂഡന്റ് ഇലക്ടോറൽ ട്രസ്റ്റിൽ നിന്ന് 217.75 കോടിയും ജനകല്യാൺ ഇലക്ടോറൽ ട്രസ്റ്റിൽ നിന്ന് 45.95 കോടിയും ലഭിച്ചു. എ.ബി ജനറൽ ഇലക്ടോറൽ ട്രസ്റ്റ് 9 കോടിയും സമാജ് ട്രസ്റ്റ് 3.75 കോടിയും നൽകി. കോൺഗ്രസിന് ലഭിച്ച 58 കോടിയിൽ 31 കോടി പ്രൂഡന്റ് ഇലക്ടോറൽ ട്രസ്റ്റും 25 കോടി ജനകല്യാൺ ഇലക്ടോറൽ ട്രസ്റ്റും നൽകി. സമാജ് ട്രസ്റ്റിൽ നിന്ന് രണ്ട് കോടിയാണ് ലഭിച്ചത്. കോൺഗ്രസിന് 2019-20ൽ ആകെ ലഭിച്ച വരുമാനം 682 കോടിയാണ്. മുൻ വർഷത്തെക്കാൾ 25 ശതമാനം കുറവാണിത്.

ബി.ജെ.പിക്കും കോൺഗ്രസിനും കൂടാതെ പ്രൂഡന്റ് ഇലക്ടോറൽ ട്രസ്റ്റ്, ആം ആദ്മി പാർട്ടി (11.26 കോടി), ശിവസേന (2 കോടി), സമാജ്‌വാദി പാർട്ടി, ജനനായക് പാർട്ടി (1 കോടി വീതം), എൽ.ജെ.പി, ശിരോമണി അകാലിദൾ (50 ലക്ഷം വീതം) എന്നിങ്ങനെ നൽകി. 35 സംസ്ഥാന പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷന് കണക്ക് കൈമാറിയിട്ടുണ്ട്. തെലുങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്) 130.46 കോടി, ശിവസേന 111.4 കോടി, വൈ.എസ്.ആർ കോൺഗ്രസ് 92.7 കോടി, ബി.ജെ.ഡി 9.35 കോടി, അണ്ണാ ഡി.എം.കെ 89.6 കോടി, ഡി.എം.കെ 64.90 കോടി, ആം ആദ്മി പാർട്ടി 49.65 കോടി എന്നിങ്ങനെയാണ് ലഭിച്ചത്.