തിരുവനന്തപുരം: വെള്ളിയാഴ്‌ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇതിനു മുന്നോടിയായി പതിനൊന്ന് ജില്ലകളില്‍ മറ്റന്നാൾ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
ശനി, ഞായര്‍ ദിവസങ്ങളിലും സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്നാണ് പ്രവചനം. ഈ ദിവസങ്ങളിൽ തിരുവനനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് നിലനില്‍ക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
കാലവര്‍ഷം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തില്‍ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വെള്ളി മുതല്‍ ഞായര്‍ വരെ കേരള തീരത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.