കവരത്തി: ലക്ഷദ്വീപിലെ മത്സ്യബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള ഉത്തരവ് വ്യാപക എതിർപ്പിനെതുടർന്ന് പിന്‍വലിച്ചു. ജീവനക്കാരും നാട്ടുകാരുും ഉത്തരവിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് തീരുമാനം. ലക്ഷദ്വീപിലെ പ്രതിഷേധങ്ങൾ പരസ്യമായി തുടങ്ങിയതോടെയാണ് പ്രാദേശിക മത്സ്യബന്ധന ബോട്ടുകളിൽ രഹസ്യവിവര ശേഖരണത്തിന് സർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചത്. കപ്പലുകളിൽ സുരക്ഷ വർദ്ധിപ്പിച്ച് ഇറക്കിയ ഉത്തരവും പിൻവലിച്ചിട്ടുണ്ട്. മേയ് 28നും ജൂൺ രണ്ടിനുമാണ് ദ്വീപിലെ സുരക്ഷ വർദ്ധിപ്പിച്ചുള്ള പുതിയ പരിഷ്കാരങ്ങൾ പോർട്ട് മാനേജിങ് ഡയറക്ടർ സച്ചിൻ ശർമ്മ നടപ്പാക്കിയത്. ഇതുപ്രകാരം ഷിപ്പുകളുടെയും ബോട്ട് ജെട്ടികളുടെയും സുരക്ഷാ ലെവൽ രണ്ടാക്കി ഉയർത്തി കർശന നിരീക്ഷണം ഏർപ്പെടുത്താൻ നിർദേശിച്ചിരുന്നു.
എല്ലാ പ്രാദേശിക ബോട്ടുകളിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ പോകണമെന്നും വിവരങ്ങൾ ശേഖരിച്ച് സർക്കാരിന് കൈമാറണം എന്നുമായിരുന്നു നിർദ്ദേശം. ജീവനക്കാർ ബോട്ടിൽ കയറുന്നതിനോട് തൊഴിലാളികൾ നേരത്തെ തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ ഉത്തരവിനെതിരെ സർക്കാർ ജീവനക്കാരുടെ സംഘടനയും രംഗത്ത് വന്നു. ലക്ഷദ്വീപ് ഗവ എംപ്ലോയീസ് സെൻട്രൽ സെക്രട്ടറിയേറ്റ് ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഷിപ്പിംഗ് ആന്‍റ് ഏവിയേൻ ഡയറക്ടർക്ക് കത്ത് നൽകി.
സുരക്ഷയാണ് ഉത്തരവിന് പിറകിലെങ്കിൽ സംശയാസ്പദമായ നീക്കങ്ങൾ കണ്ടെത്താൻ വിവിധ കേന്ദ്ര ഏജൻസികൾ അടക്കം നിലവിൽ പരിശോധന നടത്തുന്നുണ്ട്. ലോക്കൽ പൊലീസും പരിശോധന നടത്തുന്നു. ഇതിന് പുറമെ ജീവനക്കാരെകൂടി ബോട്ടുകളിൽ നിയോഗിക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണ്. എട്ട് മുതൽ 10 മണിക്കൂർവരെ കടലിൽ ജോലി ചെയ്യേണ്ടിവരുന്നത് പരിചയമില്ലാത്ത ഉദ്യോഗസ്ഥർക്ക് മാനസിക പിരിമുറുക്കം ഉണ്ടാക്കും ഈ സഹാചര്യത്തിൽ തീരുമാനത്തിൽ നിന്ന് പിൻവലിക്കണം എന്നുമായിരുന്നു ഇവരുടെ ആവശ്യം.
ബോട്ടിലെയും ജെട്ടിയിലേയും സുരക്ഷയുമായി ബന്ധപ്പെട്ട പോർട്ട് ഡയറക്ടറുടെ ഉത്തരവുകൾ മാത്രമാണ് നിലവിൽ പിൻവലിച്ചിട്ടുള്ളത്. ദ്വീപിലെ യാത്ര നിയന്ത്രണം ഉൾപ്പെടെയുള്ള മറ്റു വിവാദ ഉത്തരവുകളൊന്നും പിൻവലിച്ചിട്ടില്ല.