kk

ന്യൂഡൽഹി:കൊവിഡിന്റെ ഡെൽറ്റ വകഭേദം ആളുകളിൽ കൂടുതൽ അപകടകാരിയാകാമെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.. കേൾവി നഷ്ടപ്പെടൽ, ഞരമ്പിൽ രക്തം കട്ടപിടിച്ചതിന് പിന്നാലെ അവയവത്തിന്റെ പ്രവർത്തനം നിർജ്ജീവമാകുന്ന രോഗാവസ്ഥയായ ഗാൻഗ്രീൻ എന്നി ലക്ഷണങ്ങളും രോഗികളിൽ കണ്ടുവരുന്നതായി ഡോക്ടർമാർ പറയുന്നു. ഡെൽറ്റ വകഭേദം ബാധിച്ച രോഗികളിലാണ് ഈ ലക്ഷണങ്ങൾ കണ്ടുവരുന്നത്.. രോഗികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഡോക്ടർമാർ പറയുന്നു,​

നേരത്തെ പനി, ചുമ, തൊണ്ടവേദന, തുടങ്ങിയ ലക്ഷണങ്ങളാണ് കൊവിഡ് രോഗികളിൽ പൊതുവായി കാണുന്നത്. എന്നാൽ കൊവിഡിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ പുതിയ രോഗലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. കഴിഞ്ഞദിവസം നഖങ്ങളിൽ കണ്ടുവരുന്ന നിറവ്യത്യാസം കൊവിഡിന്റെ ലക്ഷണമാകാമെന്ന് പഠനറിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേൾവിക്കുറവ്, വയറുസംബന്ധമായ അസ്വസ്ഥതകൾ, ഗാൻഗ്രീൻ എന്നിവ കോവിഡിന്റെ ലക്ഷണങ്ങളാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് വകഭേദമായ ഡെൽറ്റ ബാധിച്ചവരിലാണ് ഈ ലക്ഷണങ്ങൾ കൂടുതലായി കണ്ടുവരുന്നത്. അതിനാൽ ഡെൽറ്റ കൂടുതൽ അപകടകാരിയാണെന്ന് ഡോക്ടർമാർ പറയുന്നു. ഡെൽറ്റ എന്ന പേരിലറിയപ്പെടുന്ന ബി.1.617.2 എന്ന കൊവിഡ് വകഭേദം 60ലധികം രാജ്യങ്ങളിൽ പടർന്നതായാണ് റിപ്പോർട്ടുകൾ