ജനീവ: 1992-95ൽ ബോസ്നിയൻ യുദ്ധകാലത്ത് നടന്ന വംശഹത്യകൾക്കും കൂട്ടക്കൊലകൾക്കും നേതൃത്വം വഹിച്ച ബോസ്നിയൻ സെർബ് മുൻ സൈനിക മേധാവി റാത്കോ മിലാദിച്ചിന്റെ ജീവപര്യന്തം ശരിവെച്ച് യു.എൻ അപ്പീൽ കോടതി. ഹേഗിലെ യു.എൻ ഇൻറർനാഷണൽ റെസീഡ്വൽ മെക്കാനിസം ഫോർ ക്രിമിനൽ ട്രൈബ്യൂണൽസിലെ അഞ്ചംഗ ജഡ്ജിമാരാണ് അന്തിമ വിധി പുറപ്പെടുവിച്ചത്. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി തള്ളുകയായിരുന്നു. ബോസ്നിയൻ-സെർബ് മുൻ പ്രസിഡന്റും വംശഹത്യയുടെ സൂത്രധാരനുമായ റഡോവൻ കരാദിച്ച് ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. ബോസ്നിയൻ കൂട്ടക്കൊലയിൽ പതിനായിരങ്ങൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകളുടെ വീടുകൾ നഷ്ടപ്പെടുകയും ചെയ്തു. രണ്ടാംലോകയുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും ക്രൂരമായ കൂട്ടക്കൊലയാണ് ബോസ്നിയയിൽ നടന്നത്. 8000 മുസ്ലിം യുവാക്കളെ കൊലപ്പെടുത്തി, തലസ്ഥാനമായ സരായെവോയിൽ ഉപരോധത്തിനിടെ പതിനായിരങ്ങളെ കൊലപ്പെടുത്തി എന്നീ കേസുകളാണ് മിലാദിച്ചിനെതിരെയുള്ളത്.