ന്യൂഡൽഹി: 18 വയസിനു താഴെയുള്ളവരുടെ കൊവിഡ് ചികിത്സയ്ക്കുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. കൊവിഡ് ചികിത്സയ്ക്ക് മുതിർന്നവരിൽ ഉപയോഗിക്കുന്ന റെംഡെസിവിർ പോലുള്ള സ്റ്റിറോയിഡുകൾ കുട്ടികളിൽ ഒഴിവാക്കണമെന്നും സി ടി സ്കാൻ പോലുള്ള രോഗനിർണയ ഉപാധികൾ പരമാവധി കുറച്ചും യുക്തിസഹമായും ഉപയോഗിക്കണമെന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നു. ഡയറക്ടർ ജനറൽ ഒഫ് ഹെൽത്ത് സർവ്വീസ് ആണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
റെംഡെസിവിർ പോലുള്ള സ്റ്റിറോയിഡുകൾ കടുത്ത രോഗികളിൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ മാത്രമേ നൽകാവൂ എന്നും സ്റ്റിറോയിഡുകളുടെ കാര്യത്തിൽ സ്വയം ചികിത്സ നിർബന്ധമായും ഒഴിവാക്കണമെന്നും പറയുന്നു. റെംഡെസിവിർ അടിയന്തിര ആവശ്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടവയാണെന്നും 18 വയസിൽ താഴെയുള്ളവരിൽ ഈ മരുന്നിൻ്റെ പ്രവർത്തനത്തെക്കുറിച്ച് വ്യക്തമായ പഠനങ്ങൾ നടത്തിയിട്ടില്ലെന്നും മാർഗനിർദ്ദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്.
കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലാത്ത രോഗികളിൽ പ്രത്യേകിച്ച് ചികിത്സകളൊന്നും തന്നെ നിർദ്ദേശിക്കുന്നില്ല. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം പാലിക്കുക തുടങ്ങി പൊതുവേയുള്ള കൊവിഡ് പ്രോട്ടോക്കോളുകളും ആരോഗ്യകരമായ ആഹാര രീതികളും ആണ് 18 വയസിൽ താഴെയുള്ള ലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് രോഗികൾക്ക് നിർദ്ദേശിച്ചിട്ടുള്ളത്.