അഹമ്മദാബാദ്: കൊവിഡ് ബാധിച്ച് മരിച്ചവരുടേതെന്ന് കരുതുന്ന മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ചെഴുതിയ കവിതയ്‌ക്കെതിരെ വിമർശനവുമായി ഗുജറാത്ത് സാഹിത്യ അക്കാദമി.. ഗുജറാത്തി കവയത്രി പരുള്‍ ഖഖര്‍ എഴുതിയ ശവവാഹിനി ഗംഗ എന്ന കവിത അരാജകത്വം പ്രചരിപ്പിക്കുന്നതാണെന്ന് അക്കാദമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയൽ വിമർശിക്കുന്നു.
അക്കാദമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ശബ്ദസൃഷ്ടിയുടെ ജൂണ്‍ പതിപ്പിലെ എഡിറ്റോറിയലിലാണ് കവിതക്കെതിരെ വിമര്‍ശനമുള്ളത്. കവിത ചര്‍ച്ച ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ ‘സാഹിത്യ നക്‌സലുകള്‍’ എന്ന് എഡിറ്റോറിയല്‍ വിശേഷിപ്പിക്കുന്നു..
കവിതയെ ‘പ്രക്ഷോഭത്തിന്റെ അവസ്ഥയില്‍ പ്രകടിപ്പിച്ച അര്‍ത്ഥശൂന്യത’ എന്നും എഡിറ്റോറിയൽ വിശേഷിപ്പിക്കുന്നു. കവിതയിലെ വാക്കുകൾ ‘കേന്ദ്രവിരുദ്ധവും കേന്ദ്രത്തിന്റെ ദേശീയ പ്രത്യയശാസ്ത്രങ്ങള്‍ക്കു വിരുദ്ധവുമായ’ ശക്തികള്‍ ഇതിനെ ദുരുപയോഗം ചെയ്തതായി എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. ഇന്ത്യയോട് പ്രതിബദ്ധതയില്ലാത്ത ഇടതുപക്ഷക്കാരും ലിബറലുകളും ഈ കവിത ഉപയോഗപ്പെടുത്തി. കവിതയുടെ സത്ത ‘ശവവാഹിനി ഗംഗയില്‍ ഇല്ലെന്നും ഇത് കേവലം, ഒരാളുടെ കോപമോ നിരാശയോ വെളിപ്പെടുത്തലാവാമെന്നും വിമർശനമുണ്ട്. ഇത് ലിബറലുകളും മോഡി, ബിജെപി വിരുദ്ധ, സംഘ (ആര്‍എസ്എസ്) വിരുദ്ധ ഘടകങ്ങളും ദുരുപയോഗം ചെയ്യുന്നുവെന്നും കുറ്റപ്പെടുത്തുന്നു.. അത്തരം ആളുകള്‍ ഇന്ത്യയിലുടനീളം കുഴപ്പങ്ങള്‍ ഉണ്ടാക്കാനും അരാജകത്വവും സൃഷ്ടിക്കാനും ആഗ്രഹിക്കുന്നു. എല്ലാ മേഖലകളിലും സജീവമായിരിക്കുന്ന അവര്‍ വൃത്തികെട്ട ഉദ്ദേശ്യത്തോടെയാണ് സാഹിത്യത്തിലും ഇടപെടുന്നത്. ഈ കവിതയുമായി സ്വന്തം സങ്കടവും സന്തോഷവും ബന്ധപ്പെടുത്താന്‍ കഴിയുന്ന ഒരു വിഭാഗത്തെ സ്വാധീനിക്കുക എന്നതാണ് ഈ സാഹിത്യ നക്‌സലുകളുടെ ഉദ്ദേശ്യമെന്നും എഡിറ്റോറിയലിൽ പറയുന്നു.
ഖഖറിന്റെ മുന്‍കാല കൃതികള്‍ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അവരില്‍നിന്ന് ഭാവിയില്‍ നല്ല രചനകളുണ്ടായാല്‍ ഗുജറാത്തി വായനക്കാര്‍ സ്വാഗതം ചെയ്യുമെന്നും പറയുന്നുണ്ട്..
മേയ് 11 നാണ് ഖഖര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ 14 വരി കവിത പോസ്റ്റ് ചെയ്തത്. കവിത നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു.