arya-rajendran

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭ സ്വന്തമായി വാങ്ങിയ രണ്ട് ​ഹിറ്റാച്ചികൾ ചവറുകൂനയിൽ കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നു എന്ന ആരോപണവുമായി കൗൺസിലർ കരമന അജിത്ത്. തുരുമ്പെടുപ്പിക്കുന്നത് എന്തിനാണെന്ന് പൊതുജനം കൂടി അറിയണം. തിരുവനന്തപുരം കോര്‍പറേഷനിലെ വാര്‍ഡുകളില്‍ ഹിറ്റാച്ചി ആവശ്യം വന്നാല്‍ സാധാരണ ഉപയോഗിക്കുന്നത് ഈ രണ്ട് സ്വന്തം ഹിറ്റാച്ചികളാണ്. ഇത് ഇല്ലാത്തപക്ഷം ഹിറ്റാച്ചികള്‍ സ്വന്തമായുള്ള ചില സി.പി.എം നേതാക്കളുടെ അടുത്ത് നിന്നും മണിക്കൂറിന് ആയിരങ്ങള്‍ വാടക നല്‍കി എടുക്കും. അപ്പോള്‍ ഹിറ്റാച്ചി എന്നെന്നേക്കും കേടായി കിടന്നാല്‍ ആവശ്യത്തിനും അനാവശ്യത്തിനും ഹിറ്റാച്ചി വാടകയ്ക്കെടുത്തു എന്ന് കണക്കെഴുതി സി.പി.എമ്മുകാരെ പരിപോഷിപ്പിക്കാമെന്നും അജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.

70 ലക്ഷം രൂപ മുടക്കിയാണ് ഹിറ്റാച്ചികൾ വാങ്ങിയത്. ഇവ തകരാറിലായി ഗ്യാരേജില്‍ നന്നാക്കാനിട്ടിരിക്കുന്നു എന്നാണ് കിട്ടിയ വിവരം. അത് നുണയാണെന്നും അന്വേഷണത്തിൽ ഇവ ​ഗ്യാരേജിൽ ഇല്ലെന്ന് മനസിലായി. ഒടുവിൽ എരുമക്കുഴിയിലെ ചവര്‍ കൂനകള്‍ക്കിടയിൽ ഹിറ്റാച്ചികൾ കണ്ടത്തിയെന്നും പകല്‍ക്കൊള്ളയാണ് മേയറുടെ നേതൃത്വത്തില്‍ നഗരസഭയില്‍ അരങ്ങേറുന്നതെന്നും അജിത്ത് പറയുന്നു. നഗരസഭ ചില്‍ഡ്രന്‍സ് പാര്‍ക്കല്ലെന്നും ഉത്തരവാദിത്വത്തോടെ ജനങ്ങളുടെ സ്വത്ത് കൈകാര്യം ചെയ്യേണ്ട സ്ഥലമാണെന്നും വിനീതമായി ഓര്‍മ്മിപ്പിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കരമന അജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

70 ലക്ഷത്തിന്‍റെ 'കുട്ടിക്കളി.
തിരുവനന്തപുരം നഗരസഭയ്ക്ക് സ്വന്തമായി രണ്ട് ഹിറ്റാച്ചിയുണ്ട്.. ഏതാണ്ട് 70 ലക്ഷം രൂപ മുടക്കിയാണ് രണ്ടും വാങ്ങിയത്. കുറെ മാസങ്ങളായി രണ്ടും കാണാനില്ല. അന്വേഷിക്കുംമ്പോള്‍ ഒരിടത്ത് നിന്നും തൃപ്തികരമായ മറുപടി അല്ല എനിക്ക് ലഭിച്ചത്. എവിടെ ചോദിച്ചാലും ആർക്കും അറിയില്ല, അവിടെ കാണും, ഇവിടെ കാണും, എവിടെയോ കാണും എന്നൊക്കെയുള്ള മറുപടികളാണ് കിട്ടിത്. എന്തായാലും അതിന്‍റെ പുറകേ അന്വേഷിച്ചിറങ്ങാമെന്ന് ഞാനും കരുതി.. കാരണം AKG center ലെ LKG കുട്ടികള്‍ക്ക് മേയര്‍ കസേരയിലിരുന്ന് കളിച്ച് നശിപ്പിക്കാനുള്ളതല്ലല്ലോ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് വാങ്ങുന്ന ലക്ഷങ്ങളുടെ മുതലുകള്‍.

അവസാനമായി കിട്ടിയ വിവരം രണ്ടും തകരാറിലായി ഗാരേജില്‍ നന്നാക്കാനിട്ടിരിക്കുന്നു എന്നാണ്... അത് നുണയാണെന്ന് മനസ്സിലായി... ഞാന്‍ വീണ്ടും അന്വേഷിച്ചു. ഫോർട്ട് ഗ്യാരേജിൽ അന്വേഷിച്ചു... അവിടെ ഇല്ല. അങ്ങനെ ഇന്ന് അവ രണ്ടും ഞാൻ കണ്ടെത്തി. എരുമക്കുഴിയിലെ ചവര്‍ കൂനകള്‍ക്കിടയിലുണ്ട് രണ്ടും. ഇതാണോ ഗ്യാരേജ്... !!! ഇതിനെ ഇങ്ങനെയിട്ട് തുരുംമ്പെടുപ്പിക്കുന്നത് എന്തിനാണെന്ന് പൊതുജനം കൂടി അറിയണം.

അതായത് തിരുവനന്തപുരം കോര്‍പറേഷനിലെ വാര്‍ഡുകളില്‍ ഹിറ്റാച്ചി ആവശ്യം വന്നാല്‍ സാധാരണ ഉപയോഗിക്കുന്നത് ഈ രണ്ട് സ്വന്തം ഹിറ്റാച്ചികളാണ്... ഇത് ഇല്ലാത്തപക്ഷം ഹിറ്റാച്ചികള്‍ സ്വന്തമായുള്ള ചില സിപിഎം നേതാക്കളുടെ അടുത്ത് നിന്നും മണിക്കൂറിന് ആയിരങ്ങള്‍ വാടക നല്‍കി എടുക്കും. അപ്പോള്‍ ഹിറ്റാച്ചി എന്നെന്നേക്കും കേടായി കിടന്നാല്‍ ആവശ്യത്തിനും അനാവശ്യത്തിനും ഹിറ്റാച്ചി വാടകയ്ക്കെടുത്തു എന്ന് കണക്കെഴുതി സിപിഎം കാരെ പരിപോഷിപ്പിക്കാം.

പകല്‍ക്കൊള്ളയാണ് മേയറുടെ നേതൃത്വത്തില്‍ നഗരസഭയില്‍ അരങ്ങേറുന്നത്. ഹോ.. എന്ത് ഭരണമാണ് മേയര്‍ കുഞ്ഞ് നടത്തുന്നത്... നഗരസഭ ചില്‍ഡ്രന്‍സ് പാര്‍ക്കല്ലെന്നും ഉത്തരവാദിത്വത്തോടെ ജനങ്ങളുടെ സ്വത്ത് കൈകാര്യം ചെയ്യേണ്ട സ്ഥലമാണെന്നും വിനീതമായി ഞാനൊന്നു ഓര്‍മ്മിപ്പിക്കുന്നു.