ff

ന്യൂഡൽഹി: കൊവിഡ് വാക്സിൻ സൗജന്യമാക്കിയതിന് പിന്നാലെ ചെലവ് ചുരുക്കാനുള്ള കർശന നിർദേശങ്ങളുമായി ധനകാര്യമന്ത്രാലയം. വിവിധ മന്ത്രാലയങ്ങൾക്കും ഡിപ്പാർട്ടുമെന്റുകൾക്കും ഇതിനുള്ള നിർദേശം നൽകി. അത്യാവശ്യമല്ലാത്ത ചെലവുകൾ പരമാവധി ഒഴിവാക്കണമെന്ന് ധനകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.

പദ്ധതിയേതര ചെലവ് പൂർണമായും ഒഴിവാക്കണം. പദ്ധതി ചെലവിൽ 20 ശതമാനത്തിന്റെയെങ്കിലും കുറവ് വരുത്തണമെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഓവർ ടൈം അലവൻസ്, വിദേശ-അഭ്യന്തര വിമാന യാത്ര, ഓഫീസ് ചെലവ്, ഭരണനിർവഹണ ചെലവ്, പരസ്യം, ഗ്രാന്റുകൾ, പബ്ലിസിറ്റി എന്നിവയിലെല്ലാം നിയന്ത്രണം വേണമെന്നാണ് ധനകാര്യമന്ത്രാലയത്തിന്റെ നിർദേശം. കൊവിഡിനെ തുടർന്ന് രാജ്യം നേരിടുന്ന സാമ്പത്തികപ്രതിസന്ധിയും ഇതിന് കാരണമായി പറയപ്പെടുന്നു.

കഴിഞ്ഞ ദിവസം വാക്സിൻ നയത്തിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ചെലവ് ചുരുക്കാൻ ആവശ്യപ്പെട്ട് വിവിധ മന്ത്രാലയങ്ങൾക്കും ഡിപ്പാർട്ട്മെന്റുകൾക്കും ധനകാര്യമന്ത്രാലയം കത്ത് നൽകിയത്. വാക്സിൻ നൽകാനായി 35,000 കോടിയാണ് ബഡ്‌ജറ്റിൽ വകയിരുത്തിയത്. എന്നാൽ, ഇതിന് ഏകദേശം 50,000 കോടി ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഇതിന് പുറമേ സൗജന്യ റേഷന് ഒരു ലക്ഷം കോടിയും വേണം. ദീപാവലി വരെ സൗജന്യ റേഷൻ നൽകുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം.

 സൗജന്യവാക്സിന് വേണ്ടത്: 50,000 കോടി

 സൗജന്യ റേഷന് വേണ്ടത്: ഒരു ലക്ഷം കോടി