sanjay-raut

മുംബയ്: മഹാരാഷ്ട്രയിലെ കഴിഞ്ഞ ഭരണകാലത്ത് ബി.ജെ.പി തങ്ങളെ അടിമകളായിട്ടാണ് കണ്ടതെന്നും പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചെന്നും ശിവസേന നേതാവും എം.പിയുമായ സഞ്ജയ് റൗത്ത്. മുൻ സർക്കാരിൽ ശിവസേനക്ക് ബി.ജെ.പിക്കൊപ്പം തുല്യ അധികാരമുണ്ടായിരുന്നു. എന്നാൽ, അവർ അടിമകളെപ്പോലെയാണ് പെരുമാറിയത്. നമ്മുടെ പിന്തുണ കാരണം ബി.ജെ.പി അധികാരം നേടിയെങ്കിലും, അത് ദുരുപയോഗം ചെയ്ത് ശിവസേനയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നു- റൗത്ത് പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അദ്ധ്യക്ഷനുമായ ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കഴിഞ്ഞദിവസം ഡൽഹിയിൽ സന്ദർശിച്ചതിനെ പിന്നാലെയാണ് റൗത്തിന്റെ പ്രസ്താനവയെന്നതും ശ്രദ്ധേയമാണ്.

ശിവസേനക്ക് മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉണ്ടായിരിക്കണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. പ്രവർത്തകർക്ക് നേരിട്ട് ഒന്നും ലഭിച്ചില്ലെങ്കിലും സംസ്ഥാന ഭരണം ഇപ്പോൾ ശിവസേനയുടെ കൈയ്യിലാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. ഈ വികാരത്തോടെയാണ് 2019ൽ മഹാവികാസ് സർക്കാർ രൂപീകരിച്ചത് - റൗത്ത് കൂട്ടിച്ചേർത്തു.