arrest

ബംഗളൂരു: വ്യാജ മൊബൈൽ ആപ്പുകൾ വഴി 290 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ മലയാളി ബിസിനസുകാരൻ അനസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഒൻപതംഗസംഘത്തെ കർണാടക സി.ഐ.ഡിയുടെ സൈബർ ക്രൈം വിഭാഗം പിടികൂടി. കടലാസ് കമ്പനികളുടെ ഡയറക്ടർമാരായി പ്രവർത്തിച്ച രണ്ടുവീതം ചൈനീസ്, ടിബറ്റൻ പൗരന്മാർ, ഡൽഹി, സൂററ്റ് സ്വദേശികളായ നാലുപേരും അറസ്റ്റിലായവരിൽ ഉൾപ്പെടും.

ബുൾ ഫിഞ്ച് ടെക്‌നോളജീസ്, എച്ച് ആൻഡ് എസ് വെഞ്ചേഴ്സ്, ക്ലിഫോർഡ് വെഞ്ചേഴ്സ് എന്നീ പേരുകളിൽ കടലാസ് കമ്പനികൾ രൂപീകരിച്ചാണ് സംഘം തട്ടിപ്പിന് കളമൊരുക്കിയത്.

അനസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ റമ്മി ആപ്പുകൾ പിന്നീട് നിക്ഷേപം സ്വീകരിക്കാൻ 'പവർ ബാങ്ക്'‍, 'സൺ ഫാക്ടറി' എന്നീ ആപ്ലിക്കേഷനുകളാക്കി പേര് മാറ്റി. കോടിക്കണക്കിന് രൂപ നിക്ഷേപമെത്തിയതോടെ ആപ് പിന്നീട് പ്രവർത്തനരഹിതമാക്കി മുങ്ങി. ചൈനയിൽ പഠിച്ച അനസ് ചൈനക്കാരിയായ യുവതിയെയാണ് വിവാഹം കഴിച്ചിട്ടുള്ളത്. ഇവരുടെ അക്കൗണ്ടിലേക്ക് 290 കോടി രൂപ എത്തിയതായും ചൈന കേന്ദ്രീകരിച്ച ഹവാല റാക്കറ്റുമായി അനസിന് ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. റേസർ പേ സോഫ്ട‌് വെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഓൺലൈൻ ധനവിനിമയ സംരംഭത്തിന്റെ ഉടമകൾ നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.