kk

ചെന്നൈ: ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോർട്ട്.. ഇതിനെത്തുടർന്ന് തമിഴ്‌നാട് തീരത്ത് അതീവ സുരക്ഷാ നിര്‍ദേശം നൽകി. കോസ്റ്റ് ഗാര്‍ഡും നിരീക്ഷണം ശക്തമാക്കി. വിവരം കേരളത്തിനും കൈമാറിയിട്ടുണ്ടെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു.

കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്. ശ്രീലങ്കയില്‍ നിന്ന് ചില ബോട്ടുകള്‍ ആയുധങ്ങളുമായി രാമേശ്വരം തീരത്തേക്ക് തിരിച്ചു എന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച രഹസ്യ വിവരം.

ശനിയാഴ്ചയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തമിഴ്‌നാട് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ബോട്ട് എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്നോ, എത്രപേരുണ്ടെന്നൊ വിവരം ലഭിച്ചിട്ടില്ല.

കഴിഞ്ഞ മാര്‍ച്ച്‌ 25ന് ഇറാനില്‍ നിന്ന് 300 കിലോ ഹെറോയിനും അഞ്ച് എ കെ 47 തോക്കുകളുമായി പോയ ശ്രീലങ്കന്‍ ബോട്ട് പിടിയിലായിരുന്നു. ആറ് ശ്രീലങ്കന്‍ സ്വദേശികള്‍ക്ക് എതിരെ എഎന്‍ഐഎ കേസെടുത്തിരുന്നു. ഇവരുമായി ബന്ധപ്പെട്ടവരാണ് ആയുധങ്ങളുമായി ബോട്ടുകളില്‍ എത്തുന്നതെന്നാണ് കരുതുന്നത്.