adani

മുംബയ്: മൂന്ന് വിദേശ നിക്ഷേപ കമ്പനികൾക്കെതിരെ നാഷനൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എൻ.എസ്.ഡി.എൽ) നടപടിയെടുത്തതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഒാഹരികൾ കൂപ്പുകുത്തി. മൂന്ന് വിദേശ ഫണ്ടുകളുടെ അക്കൗണ്ടുകൾ എൻ.എസ്.ഡി.എൽ മരവിപ്പിക്കുകയായിരുന്നു. ഈ മൂന്ന് കമ്പനികൾക്ക് അദാനി ഗ്രൂപ്പിൽ 43,500 കോടിയുടെ ഓഹരിനിക്ഷേപമാണുള്ളത്. ഇതോടെ ഈ നിക്ഷേപത്തിന് വിലക്ക് വീഴും. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കൂപ്പുകുത്തിയത്.

അദാനി എന്റർപ്രൈസസിന്റെ ഓഹരിമൂല്യം 13.27 ശതമാനം ഇടിഞ്ഞു. അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നിവ അഞ്ചുശതമാനം വീതവും ഇടിഞ്ഞു. അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നിവയിലാണ് മൂന്നു വിദേശ കമ്പനികളുടെയും 43,500 കോടിയുടെ നിക്ഷേപം. അൽബുല ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എ.പി.എം.എസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവയുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതോടെ പഴയ ഓഹരികൾ വിൽക്കാനോ പുതിയ ഓഹരികൾ വാങ്ങാനോ സാധിക്കില്ല. കമ്പനികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പരാജയപ്പെട്ടതാണ് മൂന്നു കമ്പനികൾക്കെതിരെ കള്ളപ്പണ നിരോധന നിയമം അനുസരിച്ച് നടപടി സ്വീകരിച്ചിരിക്കുന്നത്.