കറ്റാനം: തിളച്ച വെള്ളമൊഴിച്ച് അമ്മായിയമ്മയെ അപായപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി മാലാമന്ദിരത്തിൽ ഭാരതി (75) ആണ് 75 ശതമാനം പൊള്ളലേറ്റ് അതീവഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡി. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ഇവരുടെ മകൾ സുജാതയുടെ ഭർത്താവ് പ്രകാശാണ് (52) കുറത്തികാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം.
കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഭാരതിക്ക് മാരകമായി പൊള്ളലേറ്റിട്ടും പ്രകാശ് ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ കൂട്ടാക്കിയില്ലത്രെ. പ്രകാശിന്റെ മകനാണ് ഭാരതിയെ ഇന്നലെ കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയത്. പ്രകാശ് തിളച്ച വെള്ളം ഒഴിച്ചാണ് പൊള്ളലേൽപ്പിച്ചതെന്ന് ഭാരതി പൊലീസിന് മൊഴി നൽകി. പ്രകാശിനെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് കുറത്തികാട് സി.ഐ സാബു പറഞ്ഞു.