vaccine-policy

ന്യൂഡൽഹി: മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ 18 വയസിനും അതിന് മുകളിലുള്ളവർക്കും അടുത്തുള്ള വാക്‌സിനേഷന്‍ സെന്ററിൽ നിന്നും കൊവിഡ് വാക്‌സിന്‍ എടുക്കാമെന്നറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ജനങ്ങൾ പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നതിന്റെ വേഗത കൂട്ടുന്നതിനും വാക്സിൻ സ്വീകരിക്കാനുള്ള മടി അകറ്റുന്നതിനുമാണ് കേന്ദ്രം പുതിയ തീരുമാനം കൈകൊണ്ടത്.

ഗ്രാമപ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ മന്ദഗതിയിലാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം സംസ്ഥാനങ്ങള്‍ എങ്ങനെ നടപ്പിലാക്കും എന്നത് ശ്രദ്ധേയമാണ്.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് കേരളത്തിലടക്കം ബുക്കിങ് സംവിധാനം തുടരുമെന്നാണ് സൂചന. ചില സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾ വാക്‌സിനെടുക്കാന്‍ താത്പര്യക്കുറവ് കാട്ടുന്നതായി വാർത്തകളുണ്ടായിരുന്നു. ജൂണ്‍ 21 മുതല്‍ രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പൗരന്‍മാര്‍ക്കും വാക്‌സിന്‍ സൗജന്യമായി കേന്ദ്ര സര്‍ക്കാര്‍ തന്നെ വിതരണം ചെയ്യുമെന്നാണ് അറിയിച്ചത്.