തിരുവനന്തപുരം:കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്.എൻ. ജംഗ്ഷൻ വരെയുള്ള ഫെയ്സ് 1 എ റീച്ച് അടുത്ത മാർച്ചിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്നലെ അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കൊല്ലം നവംബറിൽ പൂർത്തിയാകേണ്ടതായിരുന്നു. കൊവിഡും ലോക്ക് ഡൗണും മൂലമാണ് നീണ്ടുപോയത്. കലൂർ - കാക്കനാട് ഭാഗത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും. ഇതിന് ഫെബ്രുവരിയിലാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. ഭൂമി ഏറ്റെടുക്കൽ ത്വരിതപ്പെടുത്തും.
പൈതൃക സംരക്ഷണം കൂടി പരിഗണിച്ച് കൊച്ചി വാട്ടർമെട്രോ പദ്ധതി ഊർജ്ജിതമാക്കും. ഇതിന്റെ ആദ്യ ഘട്ടം ആഗസ്‌റ്റിൽ നൂറ് ദിന പരിപാടിയുടെ ഭാഗമായി കമ്മിഷൻ ചെയ്യാനും യോഗത്തിൽ തീരുമാനമായി.
സെമീ ഹൈസ്‌പീഡ് റെയിൽവേയുടെ അവസാന അലൈൻമെന്റ് എത്രയും വേഗം പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിന്റെ ഭൂമി ഏറ്റെടുക്കലിന്റെ സാമൂഹികാഘാത പഠനം വേഗത്തിലാക്കണം. മലയോര ഹൈവേ നിർമ്മാണത്തിന് വനം വകുപ്പിന്റെ അനുമതി വേണ്ട സ്ഥലങ്ങൾ ബന്ധപ്പെട്ടവർ സന്ദർശിച്ച് രൂപരേഖ ഉണ്ടാക്കണം. മൂന്നുമാസത്തിനകം ഡി.പി.ആർ. പൂർത്തിയാക്കണം.