rcc

​​തിരുവനന്തപുരം: ആർ സി സിയിൽ ലിഫ്റ്റ് തകർന്നു വീണ് യുവതി മരിക്കാനിടയായത് ആർ സി സിയുടെ അനാസ്ഥ മൂലമെന്ന് സഹോദരി. മരിച്ച നദീറയുടെ സഹോദരി റജീനയാണ് ആർ‍ സി സിക്കെതിരെ രം​ഗത്ത് വന്നിരിക്കുന്നത്. ഒരു ജീവനക്കാരനെ മാത്രം പുറത്താക്കിയത് കൊണ്ട് കാര്യമില്ലെന്നും റജീന മാദ്ധ്യമങ്ങളോട് പറഞ്ഞു.

നദീറയുടെ ഒന്നേകാൽ വയസുള്ള കുഞ്ഞിന് ജീവിക്കാനുള്ള നഷ്‌ടപരിഹാരം ആർ സി സി നൽകണം. ചികിത്സയിൽ വീഴ്‌ചയുണ്ടായി എന്നൊരു പരാതിയില്ല. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉൾപ്പടെ സംഭവത്തിൽ പരാതി കൊടുത്തിട്ടുണ്ടെന്നും റജീന പറഞ്ഞു.

അതേസമയം, യുവതി മരിച്ച സംഭവത്തില്‍ ആര്‍ സി സിയോട് വനിത കമ്മിഷന്‍ വിശദീകരണം തേടി. നദീറയുടെ കുടുംബത്തിന് അര്‍ഹമായ നഷ്‌ടപരിഹാരം ആര്‍ സി സി നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.

പത്തനാപുരം സ്വദേശിനി നദീറ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മേയ് 15ന് ആർ സി സിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റത്. അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ട് നില താഴ്‌ചയിലേക്ക് വീണാണ് യുവതിക്ക് ഗുരുതര പരിക്കേറ്റത്.

വീഴ്‌ചയിൽ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോളജി ഐ സി യുവിൽ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു.