വയനാട്: മരംമുറി വിവാദമായ ശേഷവും ഉത്തരവിനെ മുഖ്യമന്ത്രി അടക്കമുള്ളവർ ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിയില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം ഉണ്ടാകണം. അതിന് തയ്യാറായില്ലെങ്കിൽ സമരപരിപാടികളെ കുറിച്ച് പ്രതിപക്ഷം ആലോചിക്കുമെന്നും സതീശൻ പറഞ്ഞു. മരംകൊളള നടന്ന വയനാട്ടിലെ പ്രതിപക്ഷ പ്രതിനിധി സംഘത്തിന്‍റെ സന്ദർശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനം കൊള്ളയിലെ ഭയാനകദൃശ്യം ആണ് വയനാട്ടിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ എങ്കിലും സമാനമായ മരം കൊള്ള നടന്നിട്ടുണ്ട്. കര്‍ഷകരെ മറയാക്കി വൻകിട മാഫിയകൾക്ക് സഹായം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്‌തതെന്നും വി ഡി സതീശൻ ആരോപിച്ചു.
സർക്കാർ അറിഞ്ഞുകൊണ്ടാണ് ഇത്രയും വലിയ കൊള്ള നടന്നത്. വിവാദമായ ഉത്തരവിൽ ഒരു സദുദ്ദേശ്യവും ഇല്ല. പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട പാവപ്പെട്ടവരുടെ ഭൂമിയിൽ നിന്നും അവരെ കബളിപ്പിച്ചാണ് മരം മുറിച്ച് മാറ്റിയിട്ടുള്ളത്. റവന്യു വകുപ്പിന്‍റെ അകമഴിഞ്ഞ ഒത്താശയില്ലാതെ ഇത്തരമൊരു കൊള്ള നടക്കില്ലെന്നും വിഡി സതീശൻ ആരോപിച്ചു.
മരംകൊള്ള നടത്തിയവരെ വെറും കച്ചവടക്കാരായി ചിത്രീകരിക്കാനാണ് കാനം രാജേന്ദ്രൻ ശ്രമിക്കുന്നത്. വിവാദ ഉത്തരവ് പിൻവലിച്ച ശേഷവും വയനാട്ടിൽ മരംമുറി നടന്നിട്ടിണ്ട്. വിവാദ ഉത്തരവിൽ മന്ത്രിസഭാംഗങ്ങൾക്കും രാഷ്ട്രീയ പാർട്ടി നേതൃത്വത്തിനും ഉത്തരവാദിത്തമുണ്ട്. കർഷകരെ മുന്നിൽനിർത്തി വനം കൊള്ളക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് ഇടതുസർക്കാർ സ്വീകരിക്കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.