കൊച്ചി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യം നൽകണം എന്നും കോടതി നിർദേശിച്ചു. ഐഷ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഒരാഴ്‌ചയാണ് ഇടക്കാല ഉത്തരവിന്‍റെ കാലാവധി. ഈ ദിവസം അറസ്റ്റ് ചെയ്‌താൽ 50,000 രൂപയുടെ ബോണ്ടിൽ കീഴ്‌ക്കോടതി ജാമ്യം നൽകണമെന്നും കോടതി വ്യക്തമാക്കി.
ഐഷയുടെ മുൻകൂർ ജാമ്യത്തെ കേന്ദ്ര സർക്കാർ കോടതിയിൽ എതിർത്തു. ചാനലിൽ ഐഷ നടത്തിയത് വിമർശനം അല്ല, ഇന്ത്യയെ ചൈനയുമായി താരതമ്യം ചെയ്‌തു. കേന്ദ്രം ദ്വീപിൽ ബയോ വെപ്പൺ ഉപയോഗിച്ചുവെന്ന് ആവർത്തിച്ച് പറഞ്ഞു. ലക്ഷദ്വീപിൽ സ്‌കൂളിൽ പോകുന്ന ഒരു കുട്ടിക്ക് പോലും വിഘടന ചിന്തകൾ ഉണ്ടാവുന്ന പരാമർശമാണ് ഐഷ നടത്തിയത്. ഐഷ സുൽത്താനയെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിചിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ കൊച്ചിയിൽ നിന്ന് അത് ചെയ്യാമായിരുന്നുവെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
അന്വേഷണവുമായി സഹകരിക്കണം. അറസ്റ്റ് വേണോ എന്നത് അപ്പോൾ തീരുമാനിക്കും. പൊലീസിന് മറ്റ് ലക്ഷ്യമൊന്നും ഇല്ലാത്തത് കൊണ്ടാണ് പത്ത് ദിവസത്തെ സമയം നൽകി നോട്ടീസ് നൽകിയത്. ജാമ്യ ഹർജിയിൽ പോലും ഐഷ തെറ്റായ വ്യക്തിഗത വിവരം നൽകി. ഇത് ഗൗരവത്തോടെ കാണണമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ഐഷ സുൽത്താനയ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റം നിലനിൽക്കുമെന്ന് ദ്വീപ് ഭരണകൂടവും കോടതിയിൽ വാദിച്ചു. ബയോ വെപ്പൺ എന്നവാക്ക് ഇത്ര വലിയ പ്രശ്‌നമാണെന്ന് അറിയില്ലായിരുന്നുവെന്ന് ഐഷ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാവാൻ തയ്യാറാണ്. എന്നാൽ കസ്റ്റഡിയിൽ എടുക്കേണ്ട ആവശ്യം ഇല്ല. ആരെയും സ്വാധീനിക്കാൻ ശ്രമിക്കില്ല. വിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. രാജ്യദ്രോഹക്കേസിൽ സുപ്രീം കോടതിയുടെ സമീപകാല നിലപാടുകളും കണക്കിലെടുക്കണം. പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ചുവെന്നും ഐഷ കോടതിയിൽ പറഞ്ഞു.