ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം മൂലം സമ്പദ്വ്യവസ്ഥയിൽ രണ്ട് ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന് ആർ.ബി.ഐ. ജൂണിൽ പുറത്തിറക്കിയ പ്രതിമാസ ബുള്ളറ്റിനിലാണ് ആർ.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. വൈറസിനെ പ്രതിരോധിക്കാൻ ചെറു നഗരങ്ങളിലും ഗ്രാമങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്ന് ആർ.ബി.ഐ പറയുന്നു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ കൊവിഡ് രണ്ടാം തരംഗത്തോടുള്ള പോരാട്ടം തുടരുകയാണെങ്കിലും ചെറിയ പുരോഗതി ദൃശ്യമാണെന്നും ആർ.ബി.ഐ റിപ്പോർട്ടിൽ വ്യക്തമാക്കി. ആഭ്യന്തര ഉപഭോഗത്തെ കൊവിഡ് രണ്ടാം തരംഗം ഗുരുതരമായി ബാധിച്ചുവെന്നും ആർ.ബി.ഐ പറയുന്നു. കൃഷിയും ചില സേവനങ്ങളും മാത്രമാണ് ഇക്കാലയളവിൽ കാര്യമായി പ്രവർത്തിച്ചതെന്നും ആർ.ബി.ഐ അറിയിച്ചു. വ്യാവസായിക ഉത്പാദനത്തേയും കയറ്റുമതിയേയും കൊവിഡ് രണ്ടാം തരംഗം ഗുരുതരമായി ബാധിച്ചു. ഇനി വാക്സിനേഷൻ വേഗതയായിരിക്കും സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവിന്റെ വേഗം നിശ്ചയിക്കുകയെന്നും ആർ.ബി.ഐ വ്യക്തമാക്കി.