arya-rajendran

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ കൗൺസിൽ യോഗത്തിൽ പൊട്ടിത്തെറിച്ച് മേയർ ആര്യാ രാജേന്ദ്രൻ. എൽ കെ ജി കുട്ടിയെന്ന ബി ജെ പി കൗൺസിലർമാരുടെ ആക്ഷേപത്തിനാണ് ആര്യ വികാരനിർഭരമായി സംസാരിച്ചത്. ബി ജെ പി അംഗം കരമന അജിത്ത് ഫേസ്ബുക്കില്‍ എല്‍ കെ ജി കുട്ടിയെന്ന് പരിഹസിച്ചതാണ് മേയറെ ചൊടിപ്പിച്ചത്.

മേയറെ പിന്തുണച്ച് ഭരണപക്ഷവും എതിര്‍ത്ത് പ്രതിപക്ഷവും എഴുന്നേറ്റതോടെ കൗൺസിൽ യോഗത്തിൽ ബഹളമായി. കൗണ്‍സിലിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ മുതിര്‍ന്ന അംഗങ്ങളെപ്പോലും ബഹുമാനിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു. ഇതിനുപിന്നാലെ പൊങ്കാല ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണമെന്ന ബി ജെ പി ആവശ്യം വോട്ടിനിട്ട് തള്ളി.

പ്രായം എത്രയായാലും ഉത്തരവാദിത്തം നിറവേറ്റാന്‍ അറിയാമെന്നായിരുന്നു ആര്യ യോഗത്തിൽ പറഞ്ഞത്. ആറ് മാസത്തിനിടെ ബി ജെ പി അംഗങ്ങൾ ഓരോരുത്തരും മേയറെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒട്ടനവധി പരാമർശങ്ങൾ നടത്തി. അന്നൊന്നും നിങ്ങളുടെ അമ്മയേയും പെങ്ങളേയും നിങ്ങൾക്ക് ഓർമ്മ വന്നില്ലേ. ഈ പ്രായത്തിൽ മേയറായിട്ടുണ്ടെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കാനും അറിയാം. അതിനുവേണ്ടിയുളള ഒരു സംവിധാനത്തിലൂടെയാണ് ഞാൻ വളർന്നുവന്നത്. നിങ്ങളുടെ അണികൾ ഫേസ്ബുക്കിലും വാട്‌സാപ്പിലുമിടുന്ന മോശം കമന്‍റുകൾ വായിച്ചാൽ വീട്ടിലുളള അമ്മ പെങ്ങന്മാരെ പോലെയാണ് മേയറെന്ന് നിങ്ങൾക്ക് ഓർമ്മ വരുമോ. ഒരു സ്‌ത്രീയെ ആര് അപമാനിച്ചാലും അത് മോശം തന്നെയാണ്. അത് എൽ കെ ജി കുട്ടിയെന്ന് പറഞ്ഞാലും പേര് പരാമർശിച്ച് പറഞ്ഞാലുമെന്നായിരുന്നു ആര്യ പറഞ്ഞത്.

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ലോറി വാടകയ്ക്കെടുത്തതിലും ഭക്ഷണം വാങ്ങിയതിലും അഴിമതിയെന്ന ആരോപണം ചര്‍ച്ച ചെയ്യാനായിരുന്നു കൗണ്‍സില്‍ ചേര്‍ന്നത്. ചര്‍ച്ചയ്ക്കിടയിൽ പലരും മേയര്‍ക്ക് പരിചയമില്ലെന്ന് ഒളിയമ്പെറിഞ്ഞിരുന്നു. മൂന്ന് മണിക്കൂറോളം പരാമർശങ്ങൾ കേട്ടിരുന്ന മേയര്‍ക്ക് ഒടുവില്‍ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു.