hotel

പാലക്കാട്: ഭക്ഷണശാലയിൽ ആഹാരം ഓർഡർ ചെയ്യുന്നതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ഹോട്ടലിലെ ചില്ല് കൈ കൊണ്ട് തകർത്ത യുവാവ് രക്തം വാർന്ന് മരിച്ചു. പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് നൽകുന്ന വിവരം ഇങ്ങനെ. വ്യാഴാഴ്‌ച വൈകിട്ടോടെ അഞ്ചോളം യുവാക്കൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി. ഭക്ഷണത്തിനിടെ ഇവ‌ർ കഴിക്കാൻ മീൻകറി ആവശ്യപ്പെട്ടു. എന്നാൽ ഹോട്ടൽ അടയ്‌ക്കുന്നതിനുള‌ള തയ്യാറെടുപ്പിലായിരുന്ന നടത്തിപ്പുകാർ മീൻകറിയില്ലെന്ന് അറിയിച്ചു. തുടർന്ന് യുവാക്കൾ ഹോട്ടലുകാരുമായി തർക്കമുണ്ടായി.

ഇതിനിടെ സംഘത്തിലെ കല്ലിങ്കൽ കളപ്പക്കാട് സ്വദേശിയായ ശ്രീജിത്ത് (25) ഹോട്ടലിന് മുന്നിലെ ഗ്ളാസ് കൈകൊണ്ട് ഇടിച്ചു തകർത്തു. ഞരമ്പ് മുറിഞ്ഞതോടെ രക്തം വാർന്നതിനെ തുടർന്ന് ഇയാളെ ഉടൻ ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ശ്രീജിത്ത് മരിച്ചു.

മരിച്ച ശ്രീജിത്തും സുഹൃത്തുക്കളും സ്ഥിരമായി ആഹാരം കഴിക്കാനെത്തുന്ന ഭക്ഷണശാലയായിരുന്നു ഇത്. ഹോട്ടലിൽ അക്രമംകാട്ടിയ യുവാക്കളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഹോട്ടൽ അടപ്പിക്കുകയും ചെയ്‌തു. യുവാക്കൾ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.