ന്യൂഡൽഹി: സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപം 2020ൽ 20,700 കോടിയായി ഉയർന്നെന്ന ആരോപണം തളളി കേന്ദ്ര ധനകാര്യ മന്ത്രാലയം. കഴിഞ്ഞ 13 വർഷത്തിൽ ഏറ്റവുമധികം ഇന്ത്യൻ നിക്ഷേപമുണ്ടായത് 2020ലാണെന്നായിരുന്നു ആരോപണം.
രണ്ട് വർഷത്തെ ഇടിവിനൊടുവിൽ 2019 അവസാനം ഇന്ത്യക്കാരുടെതായി സ്വിസ് ബാങ്കിലുണ്ടായിരുന്നത് 6625 കോടി രൂപയുടെ നിക്ഷേപമാണ്. 2020 അവസാനമായപ്പോൾ ഇത് 20,700 കോടിയായി. ഇതിൽ നല്ലൊരു പങ്കും കളളപ്പണമാണെന്നായിരുന്നു മാദ്ധ്യമങ്ങളിൽ വന്ന വാർത്ത. എന്നാൽ ഈ പണം ഇന്ത്യക്കാരുടെ പേരിൽ സ്വിസ് നാഷണൽ ബാങ്കിലുളള ശരിയായ പണമാണെന്നും മാദ്ധ്യമങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്‌തിട്ടുളള കളളപ്പണമല്ലെന്നും ധനമന്ത്രാലയം അറിയിച്ചു.
ഇന്ത്യക്കാരായ എൻ.ആർ.ഐകൾ മറ്റ് രാജ്യങ്ങളിലെ സ്ഥാപനങ്ങളിലൂടെ നിക്ഷേപിച്ച പണമാകാം ഇതെന്നും കളളപ്പണമാകണമെന്നില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. സ്വിസ് ബാങ്കിൽ ഉപഭോക്താക്കളുടെ നിക്ഷേപങ്ങളിൽ ഇടിവുണ്ടായി. ഏറ്റവും പണനിക്ഷേപം വന്നത് മറ്റ് സ്ഥാപനങ്ങളിലെ ബോണ്ടുകൾ, സെക്യൂരിറ്റി നിക്ഷേപങ്ങൾ എന്നിവയിൽ നിന്നാണ്.
ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളെല്ലാം കളളപ്പണമാകാൻ ഇടയില്ലെന്ന് സ്വിസ് ബാങ്ക് അധികൃതർ മുൻപ് വ്യക്‌തമാക്കിയിട്ടുളളതാണ്. മൾട്ടിലാറ്ററൽ കോംപീറ്റന്റ് അതോറിറ്റി കരാറിൽ ഇന്ത്യയും സ്വിറ്റ്സർലാന്റും ഒപ്പുവച്ചിട്ടുളളതാണ്. ഇതനുസരിച്ച് 2018 മുതൽ പ്രതിവർഷം സാമ്പത്തിക വിവരങ്ങൾ ഇരുരാജ്യങ്ങളും കൈമാറും. 2019ലും 2020ലും ഈ നയം അനുസരിച്ച് സാമ്പത്തിക വിവരം കൈമാറി.
എന്നാൽ സാമ്പത്തിക വിവരങ്ങൾ കൈമാറുന്നതിനുളള നിയമപരമായ ഈ ക്രമീകരണമുളളപ്പോൾ ഇത്തരത്തിൽ വരുമാനം വർദ്ധിക്കാനുളള സാഹചര്യമില്ല. ഇക്കാര്യത്തിൽ നിക്ഷേപം കൂടുന്നതിന് കാരണമായ വസ്‌തുതകളെക്കുറിച്ച് കേന്ദ്ര സർക്കാർ സ്വിസ് അധികൃതരോട് വസ്‌തുതകൾ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.