mohanan-vaidyar

തിരുവനന്തപുരം: നിപ്പയും കൊവിഡുമെല്ലാം പടർന്നു പിടിച്ച വേളയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വ്യക്തിയായിരുന്നു പ്രകൃതി ചികിത്സകൻ എന്നവകാശപ്പെട്ടിരുന്ന മോഹനൻ. കൊവിഡിന് വ്യാജ ചികിത്സ നൽകിയതിന് ഇദ്ദേഹത്തെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചികിത്സ നടത്തുന്നതില്‍നിന്ന് ആരോഗ്യവകുപ്പ് വിലക്കുകയും ചെയ്തിരുന്നു. എന്നാൽ മരണത്തിനു ശേഷവും മോഹന്റെ പേരിലുളള വിവാദങ്ങൾ ഒഴിഞ്ഞിട്ടില്ല.

ആധുനിക ചികിത്സാ രീതികളെ വെല്ലുവിളിച്ചുകൊണ്ട് കൊവിഡിന് ഫലപ്രദമായ ചികിത്സയുണ്ടെന്ന് അവകാശപ്പെട്ട മോഹനന് മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതായ റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. രണ്ടു ദിവസമായി മകനൊപ്പം ബന്ധുവീട്ടിൽ താമസിക്കുകയായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പനിയും ശ്വാസ തടസവും അദ്ദേഹത്തെ അലട്ടിയിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

നിപ്പ പടർന്നു പിടിച്ച കാലത്ത് വവ്വാൽ ഭക്ഷിച്ചുപേക്ഷിച്ച പഴവർഗങ്ങൾ കഴിക്കരുതെന്നും വവ്വാലുകളിൽ നിന്നാണ് നിപ്പ വൈറസ് പകരുന്നതെന്നും ആരോഗ്യവിദഗ്‌ദ്ധർ മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ വവ്വാൽ കടിച്ച മാങ്ങ കഴിച്ച് മോഹനൻ നിപ്പയെ വെല്ലുവിളിച്ച് വിവാദങ്ങളിൽ നിറഞ്ഞു. വവ്വാലിന് പനി വരുന്നതെങ്കിൽ ആദ്യം വവ്വാൽ ചാവണമെന്നും എലിക്കാണ് പനി വരുന്നതെങ്കിൽ ആദ്യം എലി ചാകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. വൈറസുകൾ ഇല്ല, കീമോതെറാപ്പി പാടില്ല തുടങ്ങിയ അശാസ്ത്രീയ വാദങ്ങളും ഇദ്ദേഹം നടത്തിയിരുന്നു.

മുൻ ആരോ​ഗ്യമന്ത്രി കെ.കെ. ഷെെലജയെ വിമർശിച്ചതിന്റെ പേരിലും മോഹനൻ വാർത്തകളിൽ നിറഞ്ഞിരുന്നു. തന്നെ വ്യാജവൈദ്യന്‍ എന്ന് വിളിക്കാന്‍ ശൈലജ ടീച്ചര്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളത്. ശൈലജ ആരോഗ്യരംഗത്തെക്കുറിച്ച് പഠിച്ചിട്ടുണ്ടോ? ആരോഗ്യ മന്ത്രിയായപ്പോള്‍ മൊത്തം ആരോഗ്യ രംഗത്തെക്കുറിച്ചും പഠിച്ചെന്നാണോ വിചാരിമെന്നും മോഹനന്‍ ചോദിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പരാജയപ്പെടാന്‍ കാരണം ശബരിമലയില്‍ തൊട്ടു കളിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമലയില്‍ അഭിഷേകം ചെയ്തു കൊണ്ടുവരുന്ന നെയ് കുടിച്ചാല്‍ രോഗം മാറുമെന്നതടക്കമുളള വിവാദ പരാമർശങ്ങളും മോഹനന്‍ നടത്തിയിരുന്നു.

വവ്വാൽ കടിച്ച മാങ്ങ കഴിച്ച് നിപ്പയെ വെല്ലുവിളിച്ച മോഹനൻ കൊവിഡ് ബാധിച്ച് മരിച്ചു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ചയായി കഴിഞ്ഞു. മോഹനന്റെ ചികിത്സാരീതികൾ അശാസ്ത്രീയമാണെന്ന് പറയപ്പെടുമ്പോൾതന്നെ നിരവധിപേരാണ് ചികിത്സയ്ക്കായി ഇദ്ദേഹത്തെ സമീപിച്ചിരുന്നത്. ഇന്നും മോഹനന്റെ ചികിത്സയെ വിശ്വസിക്കുന്ന ഒരു വിഭാഗം സാക്ഷര കേരളത്തിൽ ഉണ്ടെന്നുളളത് ചോദ്യചിഹ്നമായി നിലനിൽക്കുകയാണ്.