വയനാട്: കല്‍പ്പറ്റ മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്റെ വാദം ശരിവച്ച് സി കെ ജാനു. കടമായി വാങ്ങിയ പണമാണ് ശശീന്ദ്രന് തിരികെ നൽകിയതെന്ന് അവർ വ്യക്തമാക്കി. കോഴപ്പണമാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും, കൃഷി ചെയ്ത് ലഭിച്ച പണമാണ് നൽകിയതെന്നും ജാനു കൂട്ടിച്ചേർത്തു.
ശശീന്ദ്രന്റെ കൈയില്‍ പൈസ ഇല്ലാതിരുന്നതിനാല്‍ ബാങ്ക് വായ്പയായാണ് അത് ചെയ്ത് തന്നതെന്നും. അത് ബാങ്കില്‍ തന്നെ തിരിച്ചടച്ചുവെന്നും അവർ വ്യക്തമാക്കി. ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാന്‍ പറ്റില്ലേയെന്നും ജാനു ചോദിച്ചു. ഒരുപാട് പേരുടെ കൈയില്‍ നിന്ന് കടം വാങ്ങിക്കാറുണ്ട്. അത് തിരിച്ചുകൊടുക്കാറുമുണ്ട്. ചിലപ്പോള്‍ തിരിച്ചു കൊടുക്കാന്‍ സാധിച്ചെന്ന് വരില്ല, എന്തായാലും അത് തിരിച്ചു കൊടുക്കും. ഇനിയും അങ്ങനെ വായ്പ വാങ്ങിച്ചതും, തിരിച്ചു കൊടുക്കാനുള്ളതുമുണ്ട്.'- ജാനു മാദ്ധ്യമങ്ങളോട് പറഞ്ഞു.
തന്റെ വായ്പ ഇടപാടിനെക്കുറിച്ചൊന്നും പൊതുസമൂഹത്തില്‍ പറയേണ്ട ആവശ്യമില്ലെന്നും, ഇത്തരം ഇടപാടുകളെല്ലാം സര്‍വ്വസാധാരണമാണെന്നും അവര്‍ വ്യക്തമാക്കി. തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സി ജെ ജാനു കൂട്ടിച്ചേർത്തു.
സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ. ജാനുവിന് കെ. സുരേന്ദ്രന്‍ പണം നൽകിയിരുന്നെന്നും, ജാനു ആ തുക സി.കെ. ശശീന്ദ്രന്റെ ഭാര്യയ്ക്ക് കൈമാറിയെന്നുമായിരുന്നു എം.എസ്.എഫ്. സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ. നവാസ് പൊലീസിന് മൊഴി നല്‍കിയിരുന്നു. തൊട്ടുപിന്നാലെ സി.കെ.ജാനു തന്നത് കടം വാങ്ങിയ പണമാണെന്ന് സി.കെ. ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.