തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ബാറുകൾ അടച്ചിടും. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ദ്ധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഫെഡറേഷന്‍ ഒഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് ബാറുകൾ അടയ്ക്കാൻ തീരുമാനിച്ചത്.
പ്രശ്‌നം പരിശോധിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയെങ്കിലും തീരുമാനം ഉണ്ടാകുന്നതുവരെ ബാറുകൾ പ്രവർത്തിക്കില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. അതേസമയം, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‍ലെറ്റുകളും മദ്യവില്‍പ്പന നിര്‍ത്തിവെച്ചേക്കും. കണ്‍സ്യൂമര്‍ ഫെഡിന്റേത് എട്ടിൽ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്.
ബെവ്‌കോയിൽ നിന്ന് വിൽപ്പനയ്‌ക്കായി മദ്യം വാങ്ങുമ്പോൾ ഈടാക്കുന്ന തുകയാണ് വെയർ ഹൗസ് മാർജിൻ. സർക്കാർ വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുമ്പോഴും റീടെയ്ൽ വില ഉയർത്താൻ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയാവുന്നത്.