കൊച്ചി: കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫ് യുവതിയുടെ നഗ്നദൃശ്യം പകർത്താൻ ഉപയോഗിച്ച ഐഫോൺ നശിപ്പിച്ചതായി പൊലീസിന് മൊഴി നൽകി. അടിക്കടി മൊഴിമാറ്റുന്ന മാർട്ടിന്റെ വെളിപ്പെടുത്തൽ അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല.
തൃശൂരിൽ ഒളിവിൽക്കഴിഞ്ഞ കെട്ടിടത്തിന്റെ മുകളിൽ ഫോൺ വച്ചിട്ടുണ്ടെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. ഇവിടെ ഐഫോൺ കണ്ടെത്താനായില്ല. പിന്നീടാണ് ഫോൺ നശിപ്പിച്ചതായി മൊഴി നൽകിയത്. മാർട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടില്ലെന്നാണ് പ്രതിയുടെ മൊഴി. ആഢംബര ജീവിതത്തിനായി ഓഹരി നിക്ഷേപത്തിൽ നിന്നുള്ള ലാഭമാണ് വിനിയോഗിച്ചതെന്ന് ഇയാൾ അവകാശപ്പെട്ടു.
കേസിലെ കൂട്ടുപ്രതികളെയും വരും ദിവസങ്ങളിൽ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തും. പ്രതികളിൽ ഒരാൾക്ക് കൊവിഡായതിനാലാണ് വൈകുന്നത്.
27കാരിയെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിൽ തടങ്കലിൽവച്ച് മാർട്ടിൻ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് പരാതി.