lankha1

കൊളംബോ: ശ്രീലങ്കൻ സൈനികരുടെ മുസ്ലീങ്ങൾക്കെതിരായ നടപടിയെക്കുറിച്ച് സൈനിക നേതൃത്വം അന്വേഷണം ആരംഭിച്ചു. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചു എന്നപേരിൽ മുസ്ലീങ്ങളായ ചിലരെ തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തിശേഷം നടുറോഡിൽ മുട്ടുകുത്തി ഇരുത്തിച്ചതാണ് ഏറെ വിവാദമായത്. സൈനികരുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. ശ്രീലങ്കയിൽ മുസ്ലീങ്ങൾ ന്യൂനപക്ഷമാണ്.

തലസ്ഥാനമായ കൊളംബോയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള എറാവൂർ പട്ടണത്തിലാണ് സൈനിക നടപടി ഉണ്ടായത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടെ മുസ്ലീങ്ങളായ ചിലർ ഭക്ഷണം വാങ്ങാൻ പോകുമ്പോൾ സ്ഥലത്തെത്തിയ സൈനികർ അവരോട് കൈകൾ മേൽപ്പോട്ടുയർത്തിയശേഷം മുട്ടുകുത്തി ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. താേക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ വൈറലാവുകയും സൈനികർക്കെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തു.

സൈനികരുടെ നടപടി അപമാനമെന്നാണ് ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇത്തരത്തിലുള്ള ശിക്ഷ നടപ്പാക്കാൻ ആർക്കും നിർദ്ദേശം നൽകിയിട്ടില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൈനികർ എത്രയും പെട്ടെന്ന് നഗരംവിട്ടുപോകാൻ ഉത്തരവിടുകയും ചെയ്തു.

കൊവിഡ് മഹാമാരി തടയുന്നതിന്റെ ഭാഗമായി ശ്രീലങ്കയിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. രണ്ടായിരത്തി അഞ്ഞൂറോളം പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. മരണസംഖ്യ വർദ്ധിച്ചതോടെയാണ് ലോക്ക്ഡൗൺ ഉൾപ്പടെയുള്ള നടപടികൾ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്. നിയന്ത്രണങ്ങൾ നടപ്പാക്കാൻ പൊലീസിനെയും ആരോഗ്യപ്രവർത്തകരെയും സഹായിക്കാനായി സൈന്യത്തെയും നിയോഗിച്ചിട്ടുണ്ട്.

തമിഴ് പുലികൾക്കെതിരായി നടത്തിയ യുദ്ധത്തിൽ സൈന്യത്തിനെതിരെ വ്യാപക ആരോപണങ്ങളാണ് ഉയർന്നത്. യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ 40,000 സിവിലിയന്മാരെ സൈന്യം കൊന്നുതള്ളി എന്നതായിരുന്നു ഇതിൽ പ്രധാനം. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ കൊടും ക്രൂരതയ്ക്ക് ഇരയാവുകയും ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങളിൽ ഒട്ടുമുക്കാലും സൈനിക നേതൃത്വം നിഷേധിക്കുകയായിരുന്നു.