kiran-vismaya

കൊല്ലം: വിസ്മയ മരിച്ച സംഭവത്തിൽ ഭർത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഭാര്യയെ മുൻപ് മർദിച്ചിട്ടുണ്ടെന്ന് കിരൺ പൊലീസിന് മൊഴി നൽകി. പക്ഷേ മരിക്കുന്നതിന്റെ തലേന്ന് മർദിച്ചിട്ടില്ലെന്നും ഇയാൾ പറഞ്ഞു.

രാത്രി വഴക്കുണ്ടായി. വീട്ടിൽ പോകണമെന്ന് വിസ്മയ പറഞ്ഞു.നേരം പുലരട്ടെയെന്ന് താൻ പറഞ്ഞു. തന്റെ മാതാപിതാക്കൾ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. ഇതിനുശേഷം വിസ്മയ ശുചിമുറിയിൽ കയറി തൂങ്ങുകയായിരുന്നുവെന്നാണ് കിരണിന്റെ മൊഴി.

വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെച്ചൊല്ലി പ്രശ്‌നമുണ്ടായിരുന്നുവെന്നും, ഇതിന്റെ പേരിൽ പല തവണ വഴക്കുണ്ടായതായും കിരൺ പൊലീസിനോട് സമ്മതിച്ചു. ഇയാൾക്കെതിരെ ഗാർഹിക പീഡന നിരോധന നിയമം ചുമത്തി.

ഇന്ന് യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടും. ഇതിനുശേഷമായിരിക്കും കിരണിനെതിരെ മറ്റ് വകുപ്പുകൾ ചുമത്തുക. മകളെ ഭർത്താവിന്റെ അമ്മയും ഉപദ്രവിച്ചിട്ടുണ്ടെന്ന് വിസ്മയയുടെ അമ്മ ആരോപിച്ചു. അതേസമയം ഗാർഹിക പീഡനത്തിന്റെ പരിധിയിൽ കിരണിന്റെ മാതാപിതാക്കളെ കൂടി ചിലപ്പോൾ ഉൾപ്പെടുത്തേണ്ടിവരുമെന്ന് വനിതാ കമ്മിഷൻ പ്രതികരിച്ചു. പൊലീസ് അന്വേഷണത്തിൽ വനിതാ കമ്മിഷന്റെ മേൽനോട്ടം ഉണ്ടായിരിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.