archana-suresh

തിരുവനന്തപുരം: യുവതിയെ ഭർതൃവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.വെങ്ങാനൂർ സ്വദേശിനി അർച്ചന(24)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കട്ടച്ചൽക്കുഴിയിലെ വാടകവീട്ടിലായിരുന്നു അർച്ചനയും ഭർത്താവ് സുരേഷും താമസിച്ചിരുന്നത്.

അർച്ചനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.തീകൊളുത്തിയ അർച്ചനയെ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.ഈ സമയം സുരേഷ് വീട്ടിലുണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നു.

മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, സുരേഷാണ് മരണത്തിന് പിന്നിലെന്നും അർച്ചനയുടെ പിതാവ് അശോകൻ ആരോപിച്ചു. സുരേഷ് സ്ത്രീധനത്തിന്റെ പേരിൽ അർച്ചനയെ ഉപദ്രവിച്ചിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.


ഇരുവരും തമ്മിൽ ഇടയ്ക്കിടയ്ക്ക് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് അശോകൻ പറഞ്ഞു. മരിക്കുന്നതിന് തലേന്ന് സുരേഷും അർച്ചനയും വീട്ടിൽ വന്നിരുന്നു. അപ്പോൾ സുരേഷിന്റെ കൈയിൽ ഒരു കുപ്പിയിൽ ഡീസലുണ്ടായിരുന്നു. എന്തിനാണ് ഇത് എന്ന് ചോദിച്ചപ്പോൾ വീട്ടിൽ ഉറുമ്പായതുകൊണ്ടാണ് എന്ന് മറുപടി നൽകിയെന്ന് അശോകൻ പറഞ്ഞു. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. സുരേഷിന്റെ പിതാവ് അർച്ചനയുടെ അശോകനോട് മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.